അബൂദബി: എമിറേറ്റിലെ കൃഷിമേഖലകളിലൊന്നിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 42 ലക്ഷം മയക്കുഗുളികകൾ പിടികൂടി. രണ്ട് അറബ് പൗരൻമാരാണ് സംഭവത്തിലെ പ്രതികൾ. വിത്തുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കള്ളക്കടത്തിന് ശ്രമിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അബൂദബി പൊലീസ് നടത്തിയ തന്ത്രപരമായ ഇടപെടലാണ് വൻ ലഹരിവേട്ട സാധ്യമാക്കിയത്. മയക്കുമരുന്ന് തടയൽ വിഭാഗത്തിെൻറ പ്രവർത്തനങ്ങളെ അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ശരീഫി അഭിനന്ദിച്ചു. ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവുന്ന ഏതു കുറ്റകൃത്യങ്ങളും ചെറുക്കാനുള്ള ദൃഢനിശ്ചയവും തന്ത്രവും നേതൃശക്തിയും അബൂദബി പൊലീസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് മയക്കുമരുന്ന് വിതരണക്കാർ ഇവിടെയുണ്ടെന്ന വിവരം മനസിലാക്കി പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയതെന്ന് മയക്കുമരുന്ന് തടയൽ വിഭാഗം ഡയറക്ടർ ലഫ്റ്റനൻറ് താഹിർ ഘാരിബ് അൽ ദഹീറി പറഞ്ഞു. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചതിൽ നിന്ന് മയക്കുമരുന്ന് ശേഖരണവും കടത്തും സംബന്ധിച്ച സൂചനയുണ്ടായി. അറസ്റ്റി ചെയ്ത ശേഷം റെയ്ഡ് നടത്തിയപ്പോഴാണ് വിത്തുകൾക്കൊപ്പം ഫാം ഹൗസിൽ മയക്കു മരുന്ന് സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.