ശുചീകരണം നടത്തുന്ന ദുബൈ മുനിസിപ്പാലിറ്റി തൊഴിലാളി
വിപുലമായ സംവിധാനങ്ങൾ ഒരുക്കി ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: റമദാനുശേഷം വന്നെത്തുന്ന ചെറിയ പെരുന്നാൾ ആഘോഷം ആഹ്ലാദകരമാക്കാൻ നഗരത്തിൽ വിപുലമായ സംവിധാനങ്ങളൊരുക്കി ദുബൈ മുനിസിപ്പാലിറ്റി. നഗരത്തിന്റെ പൊതുശുചിത്വം ഉറപ്പുവരുത്തി താമസക്കാർക്കും സന്ദർശകർക്കും സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കാനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാനമായും പൂർത്തിയാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് 2,300 മുനിസിപ്പാലിറ്റി ജീവനക്കാരും 650 സ്വകാര്യ മേഖലയിലെ തൊഴിലാളികളും പങ്കാളികളാകും. അതോടൊപ്പം ശുചീകരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും 250 സൂപ്പർവൈസർമാരെയും നിയമിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സന്ദർശകരെത്തിച്ചേരാറുള്ള ബീച്ചുകളിൽ പ്രവർത്തിക്കുന്നതിന് 84 അംഗ ഫീൽഡ് ടീമംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളെ സഹായിക്കുന്നതിന് 752 വാഹനങ്ങളും മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നഗരത്തിലെ റോഡുകൾ, ഹൈവേകൾ, റെസിഡൻഷ്യൽ ഏരിയകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ശുചിത്വം ഉറപ്പുവരുത്തുന്ന രീതിയിലാണ് പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാർ നഗരത്തിലെ വിവിധ ടൂറിസ്റ്റ്, ഇൻഡസ്ട്രിയൽ, മരുഭൂമി മേഖലകളിലാണ് പ്രവർത്തിക്കുക. ശുചീകരണ പ്രവർത്തനങ്ങൾക്ക് സജ്ജീകരിച്ചവയിൽ 311എണ്ണം ഹെവി വാഹനങ്ങളാണ്. 158 ചെറിയ വാഹനങ്ങൾ, 176 വാടക വാഹനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. മൂന്നു ഷിഫ്റ്റുകളിലായാണ് തൊഴിലാളികൾ നഗര ശുചീകരണം പൂർത്തിയാക്കുക.
അതോടൊപ്പം എമിറേറ്റിലെ 10 ഈദ് ഗാഹുകളിൽ ശുചീകരണം പൂർത്തിയാക്കിയിട്ടുണ്ട്. പെരുന്നാൾ ദിനത്തിൽ നമസ്കാരത്തിന് ആയിരക്കണക്കിനാളുകൾ ഈദ് ഗാഹുകളിൽ എത്തിച്ചേരാറുണ്ട്. പള്ളികൾക്കും പരിപാടികളുടെ വേദികൾക്കും ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾക്കും സമീപം കൂടുതൽ ഗാർബേജ് കാനുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.