രുചിമേളങ്ങളുമായി ഗൾഫുഡിന് കൊടിയേറി
120 രാജ്യങ്ങളിലെ 4000ഓളം കമ്പനികളാണ് 27ാം സീസണിൽ അണിനിരക്കുന്നത്
ദുബൈ: രുചിപ്പെരുമയുടെ ആഘോഷത്തിന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ കൊടിയേറി. ആദ്യ ദിവസം തന്നെ പതിനായിരക്കണക്കിനാളുകൾ ഒഴുകിയെത്തിയ മേള ദുബൈ വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. 120 രാജ്യങ്ങളിലെ 4000ഓളം കമ്പനികളാണ് 27ാം സീസണിൽ അണിനിരക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളയാണിത്.
പുതുമയേറിയ വിഭവങ്ങളും നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവുമായാണ് ഇക്കുറിയും ഗൾഫുഡ് വിരുന്ന് വിളിക്കുന്നത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് 'സീറോ വേസ്റ്റ് ചാമ്പ്യൻ' പുരസ്കാരം ഇത്തവണ നൽകും. ഒരു ശതമാനംപോലും വേസ്റ്റില്ലാതെ ഭക്ഷ്യവസ്തുക്കൾ നിർമിക്കാവുന്ന സാങ്കേതിക വിദ്യക്കാണ് പുരസ്കാരം നൽകുക. ഇന്നൊവേഷൻ പുരസ്കാരത്തിന് പരിഗണിക്കുന്നതിൽ പ്രധാനഘടകം പരിസ്ഥിതി സംരക്ഷണമാണ്. നോർവീജിയ, ഉറുഗ്വായ്, പനാമ, ഉസ്ബെകിസ്താൻ, ആസ്ട്രേലിയ, കൊളംബിയ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, ഹോങ്കോങ് എന്നിവ ഗൾഫുഡിലെ പുതുമുഖങ്ങളാണ്.
പുതിയ സ്വാദുകൾ പിറവിയെടുക്കുന്ന മേള കൂടിയാണ് ഗൾഫുഡ്. കോടിക്കണക്കിന് രൂപയുടെ വ്യാപാര ഇടപാടുകൾ നടക്കും. പുതിയ ഡീലുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരും പുതിയ ഉൽപന്നം ലോകത്തിന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമെല്ലാം നേരത്തേതന്നെ ദുബൈയിൽ എത്തിയിട്ടുണ്ട്. അഞ്ചു ദിവസങ്ങളിലായി ലക്ഷം പേരെങ്കിലും സന്ദർശിക്കുമെന്നാണ് പ്രതീക്ഷ. ലോകപ്രശസ്ത സെലിബ്രിറ്റി ഷെഫുകളും ഗൾഫുഡിലുണ്ട്. 50 റസ്റ്റാറന്റുകളിലെ 70 ഷെഫുമാർ തയാറാക്കുന്ന 1000ഓളം പുതിയ മെനു ഈ ഗൾഫുഡിൽ കാണാം. മത്സരങ്ങളും സമ്മാനങ്ങളും ഓഫറുകളും ലഭിക്കുന്നതിന് പുറമെ പുതിയ സ്വാദുകൾ സൗജന്യമയി രുചിച്ചറിയാനുള്ള വേദി കൂടിയാണിത്. വിദഗ്ധർ നയിക്കുന്ന ശിൽപശാലകളും നടക്കുന്നുണ്ട്.
ഭക്ഷ്യമേഖലയിലേക്ക് യുവാക്കളെ കൂടുതൽ ആകർഷിക്കാൻ ലക്ഷ്യമിട്ട് ഇത്തവണ മുതൽ 'യൂത്ത് എക്സ്' എന്ന പരിപാടിയും തുടങ്ങിയിട്ടുണ്ട്. ഇമാറാത്തി യുവാക്കളെ ഈ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പാചക മത്സരവും നടക്കും. വിജയിക്കുന്നവർക്ക് യൂറോപ്പിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് പുതുരുചികൾ തേടിയുള്ള യാത്രക്ക് അവസരമൊരുക്കും. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 25 ശതമാനം സ്കോളർഷിപ്പോടെ ദുബൈ കോളജ് ഒഫ് ടൂറിസത്തിലെ കലിനറി ആർട്സ് പ്രോഗ്രാമിൽ പഠിക്കാൻ അവസരം ലഭിക്കും. ഗൾഫുഡിനെത്തുന്നവർ gulfood.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തശേഷം വേണം എത്താൻ. ഇ-മെയിൽ വഴി ലഭിക്കുന്ന ബാഡ്ജുകൾ പ്രിന്റ് എടുക്കണം. ഗൾഫുഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പ്രിന്റെടുക്കാൻ സൗകര്യമുണ്ടെങ്കിലും വൻ തിരക്കാണ്.
പ്രധാന സാന്നിധ്യമായി ഇന്ത്യ
ഗൾഫുഡിലേക്ക് കയറുമ്പോൾതന്നെ ഇന്ത്യൻ പവിലിയനിലേക്ക് സ്വാഗതം ആശംസിച്ചുള്ള ബോർഡ് കാണാം. ഉള്ളിൽ കയറിയാലും ഇന്ത്യൻ മയമാണ്. രണ്ട്, മൂന്ന്, അഞ്ച് ഹാളുകളിലായാണ് ഇന്ത്യൻ കമ്പനികൾ കൂടുതലും സ്റ്റാളുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള 170 കമ്പനികൾ ഉണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ, പാൽ ഉൽപന്നങ്ങൾ, പാനീയങ്ങൾ, ധാന്യം, പ്രധാന കമ്പനികളുടെ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് പവിലിയനിലുള്ളത്. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പവിലിയന്റെ ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.