ജോലി തട്ടിപ്പ്; ഷാർജയിൽ 36 മലയാളികൾ ദുരിതത്തിൽ

ഷാർജ: ജോലി തട്ടിപ്പിനിരയായ 36 മലയാളികൾ ഷാർജയിൽ ദുരിതത്തിൽ. കേരളത്തിന്‍റെ വിവിധ ജില്ലകളിൽനിന്നെത്തിയവരാണ് കുടുങ്ങിയത്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്ന് ഇവർ പറഞ്ഞു. ഭക്ഷണം പോലുമില്ലാതെ ഷാർജ റോളയിൽ താമസിക്കുന്ന ഇവർക്ക് സാമൂഹിക പ്രവർത്തകരാണ് ഏക ആശ്വാസം. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളിൽ കേരളത്തിൽനിന്ന് കൂടുതൽ പേർ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവർ പറഞ്ഞു.

പലതവണയായാണ് ഇവരെ സനീർ യു.എ.ഇയിൽ എത്തിച്ചത്. ഒരുമാസത്തെ സന്ദർശക വിസയിലായിരുന്നു യാത്ര. പലരുടെയും വിസ കാലാവധി കഴിയാറായി. 65,000 മുതൽ 1.25 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. പാക്കിങ്, അക്കൗണ്ടന്‍റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം. പണം സനീറിന്‍റെ കേരളത്തിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. ചിലർക്ക് വ്യാജ ഓഫർ ലെറ്റർ നൽകി. മറ്റു ചിലരോട് ജോലി ശരിയാകുമ്പോൾ ഓഫർ ലെറ്റർ തരാമെന്ന് പറഞ്ഞു. മുംബൈയിൽ ദിവസങ്ങളോളം താമസിച്ച ശേഷം യു.എ.ഇയിൽ എത്തിയവരുമുണ്ട്. യു.എ.ഇയിൽ എത്തി മൂന്നു ദിവസം കഴിയുമ്പോൾ എംപ്ലോയ്മെന്‍റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം. ഇവിടെയെത്തിയപ്പോഴാണ് മനസ്സിലായത് യു.എ.ഇയിൽ ഇങ്ങനെയൊരു സംവിധാനം പോലുമില്ലെന്ന്.

ദിവസവും വൈകീട്ട് ഇവരുടെ അടുക്കലെത്തുന്ന സനീർ അടുത്ത ദിവസം തന്നെ ജോലി ശരിയാകുമെന്ന് പറയും. എന്നാൽ, പിന്നീട് ഇതേ കുറിച്ച് മിണ്ടാറില്ല. ചിലരെ കുറച്ചുനാൾ പാകിസ്താനികൾക്കൊപ്പവും ബംഗാൾ സ്വദേശികൾക്കൊപ്പവും താമസിപ്പിച്ചു. ഇവിടെ ഭക്ഷണം പോലും കിട്ടാതായപ്പോൾ ഇവരെ മറ്റൊരിടത്തേക്ക് മാറ്റി. കടംവാങ്ങിയും സ്വർണം വിറ്റുമാണ് പലരും ഗൾഫ് ജീവിതം തേടിയെത്തിയത്. അതിനാൽ, നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ചിലർ സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. സാമൂഹിക പ്രവർത്തകൻ ഖുറൈഷി ആലപ്പുഴയുടെ ഇടപെടലിനെ തുടർന്ന് യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം ഇവർക്ക് ഭക്ഷണം എത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി സനീറിന്‍റെ ചതിയിൽപെട്ട് നാട്ടിൽനിന്ന് തിരിക്കാൻ തയാറെടുക്കുന്നവർ സൂക്ഷിക്കണമെന്ന് ഇവർ പറയുന്നു. കേരളത്തിലെ മിക്ക ജില്ലകളിൽനിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കൂടുതൽ ആളുകൾ തട്ടിപ്പിനിരയായിരിക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - job fraud; 36 Malayalis in distress in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.