ദുബൈ: ആയിരക്കണക്കിന് പേർ മരിക്കുകയും നിരവധിപേർ ദുരിതത്തിലാവുകയും ചെയ്ത കിഴക്കൻ ലിബിയയിലെ പ്രളയത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തവുമായി യു.എ.ഇ. ലിബിയയിലേക്ക് അടിയന്തരസഹായവും രക്ഷാപ്രവർത്തകരെയും അയക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. ഡാനിയൽ കൊടുങ്കാറ്റിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ലിബിയയിൽ വെള്ളപ്പൊക്കമുണ്ടായത്.
ലിബിയയിൽ അപകടത്തിൽപെട്ടവർക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിച്ച ശൈഖ് മുഹമ്മദ്, പരിക്കേറ്റവർക്ക് വേഗത്തിൽ സുഖംപ്രാപിക്കാനാകട്ടെയെന്ന് പ്രസ്താവനയിൽ പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ലിബിയക്ക് അനുശോചനം അറിയിച്ചു. ലിബിയയെയും അവിടത്തെ ജനതയെയും ദൈവം എല്ലാ അപകടങ്ങളിൽനിന്നും രക്ഷിക്കട്ടെ. യു.എ.ഇ എല്ലാ കാലത്തും സഹോദരങ്ങൾക്കൊപ്പമുണ്ടാകും -അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാർഢ്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.