മുഹമ്മദ് കുട്ടി

ഹൃദയം നുറുങ്ങുന്ന വേദനയിൽ മമ്മു

അബൂദബി: 'ഈ ലോകത്ത് വേറെ ഏതൊരു വ്യക്തി മരണപ്പെട്ടാലും എനിക്ക് ഇത്രയേറെ ദുഃഖമുണ്ടാവില്ല, എന്‍റെ ഉപ്പ മരിച്ചാൽ പോലും'-മുഹമ്മദ് കുട്ടി എന്ന മമ്മുവിന് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയുന്നില്ല. ശൈഖ് ഖലീഫയെ കുറിച്ച് പറയുമ്പോൾ മമ്മുവിന്‍റെ കണ്ണ് നിറയും, കണ്ഠമിടറും. അര നൂറ്റാണ്ടായി അദ്ദേഹത്തിന്‍റെ നിഴലായി നടന്നയാളാണ് തൃശൂർ തൊഴിയൂർ സ്വദേശി മുഹമ്മദ് കുട്ടി. ഇതിൽ പകുതി കാലവും അദ്ദേഹത്തിന്‍റെ പേഴ്സനൽ അസിസ്റ്റന്‍റായിരുന്നു. 12 വർഷം മുമ്പ് യു.എ.ഇ പൗരത്വം നൽകിയാണ് ശൈഖ് ഖലീഫ സ്നേഹം തിരിച്ചുനൽകിയത്. സ്വിറ്റ്സർലൻഡ്, പാകിസ്താൻ, ലണ്ടൻ, കസാഖ്സ്താൻ, തുർക്മെനിസ്താൻ... അങ്ങനെ എത്രയെത്ര രാജ്യങ്ങൾ ശൈഖ് ഖലീഫയോടൊപ്പം സഞ്ചരിച്ചിരിക്കുന്നു.

1972ലാണ് മുഹമ്മദ് കുട്ടി യു.എ.ഇയിൽ എത്തുന്നത്. നാട്ടുരാജ്യങ്ങളായി കിടന്ന എമിറേറ്റുകൾ ഒരു കുടക്കീഴിൽ അണിനിരന്ന കാലമായിരുന്നു അത്. രണ്ട് വർഷത്തിനു ശേഷം അദ്ദേഹം അബൂദബി പാലസിലെത്തി. അന്ന് തൊട്ട് ഇന്നുവരെ മുഹമ്മദ് കുട്ടിയുടെ ജീവിതമെന്നാൽ ഈ കൊട്ടാരമാണ്. 600ഓളം മലയാളികൾ ശൈഖ് ഖലീഫയുടെ ഡിപ്പാർട്മെന്‍റിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരോട് ഏറെ സ്നേഹവും അടുപ്പവുമുള്ള മനുഷ്യനായിരുന്നു ശൈഖ് ഖലീഫയെന്നാണ് മമ്മുവിന്‍റെ അനുഭവം. 'തെറ്റുകൾ വന്നാൽ അദ്ദേഹം ക്ഷമിക്കും. ശ്രദ്ധിക്കണം എന്ന് മാത്രമെ പറയൂ. ഇതുവരെ ശകാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് കശ്മീരിലും രാജസ്ഥാനിലും പോയത്. നമ്മുടെ നാടിന് കൂടിയാണ് ഈ നഷ്ടം'-മുഹമ്മദ് കുട്ടി പറയുന്നു.

മുഹമ്മദിന്‍റെ മക്കളുടെ പഠനത്തിനും കുടുംബത്തിന്‍റെ ആവശ്യങ്ങളിലുമെല്ലാം ശൈഖ് ഖലീഫ തുണയായുണ്ടായിരുന്നു. മുഹമ്മദ് എന്ന് വിളിക്കാൻ ഹിസ് ഹൈനസ് ഇല്ലെന്ന യാഥാർഥ്യത്തോട് മുഹമ്മദിന് ഇതുവരെ പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - Mammu in heartbreaking pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.