അബൂദബി: ഈ വർഷം ആദ്യ പകുതിയില്‍ അബൂദബി സിവില്‍ ഫാമിലി കോടതിയില്‍ ലഭിച്ചത് 8000 വിവാഹ അപേക്ഷകൾ. പ്രതിദിനം 70ലേറെ വിവാഹ അപേക്ഷകളാണ് ലഭിച്ചത്. 2021ല്‍ പുതിയ നിയമം കൊണ്ടുവന്നതിനു ശേഷം വിവിധ രാജ്യക്കാരും മതക്കാരുമായവര് സമര്‍പ്പിക്കപ്പെട്ട വിവാഹ അപേക്ഷകളുടെ എണ്ണം 26,000 കവിഞ്ഞുവെന്നും അധികൃതർ അറിയിച്ചു. വിവാഹനടപടിക്രമങ്ങള് ലളിതമാക്കിയതിലൂടെ അബൂദബി കോടതികളില്‍ അപേക്ഷ നല്കിയ ദിവസംതന്നെ വിവാഹം നടത്താനുള്ള അവസരം ലഭിച്ചത് അപേക്ഷകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
അറബി ഭാഷയിലേക്ക് രേഖകള്‍ പരിഭാഷപ്പെടുത്താതെ ഇംഗ്ലീഷ് നോട്ടറി സര്‍വിസ് ബ്യൂറോയുടെ സേവനം പ്രയോജനപ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കാനും അപേക്ഷകര്ക്കാവും. വിവാഹ അപേക്ഷകള്‍ക്കു പുറമെ 2024ലെ ആദ്യ ആറുമാസംകൊണ്ട് 2500ലധികം വില്പത്രങ്ങളും അബൂദബി സിവില്‍ ഫാമിലി കോടതി രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വില്‍പത്രങ്ങളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഇതേ കാലയളവില്‍ 205 വിവാഹമോചന കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കാരണം വിശദീകരിക്കാതെ വിദേശികള്‍ക്ക് വിവാഹമോചനം ലഭ്യമാക്കുന്ന സേവനമാണ് ഇതിലൂടെ അബൂദബി സിവില്‍ ഫാമിലി കോടതി നല്‍കുന്നത്. ഇന്‍സ്റ്റന്റ് മെസേജ് ഡെലിവറി സേവനം ആരംഭിച്ചതിനു ശേഷം അബൂദബി ജുഡീഷ്യല്‍ വകുപ്പ് പൂര്‍ത്തിയാക്കിയ ഡിജിറ്റല്‍ വിവാഹ കരാറുകളുടെ എണ്ണത്തിൽ വർധനവും ഉണ്ട്. വിവാഹ കരാര്‍ പൂര്‍ത്തിയായാലുടന്‍ അവ ടെക്സ്റ്റ് മെസേജായും അംഗീകൃത ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ മുഖേനയും നല്‍കുന്നതാണ് ജുഡീഷ്യല്‍ വകുപ്പിന്റെ ഇന്‍സ്റ്റന്റ് ഡെലിവറി സര്‍വിസ്. വിവാഹ നടപടികൾ ഇലക്ട്രോണിക് ആയി ചെയ്യാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.