അറബ് പഴമയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന മുന്‍നിര പ്രദേശമാണ് റാസല്‍ഖൈമയിലെ അല്‍ ശമല്‍ ഗ്രാമം. യു.എ.ഇയുടെ പിറവിക്ക് മുമ്പേ സാംസ്കാരിക ഔന്നത്യത്തിന്റെ പ്രബല കാലഘട്ടമായ ഉമ്മുല്‍നാര്‍ നാഗരികതയുടെ കഥ പറയുന്നതാണ് അല്ശമലുമായി ബന്ധപ്പെട്ട ചരിത്ര രേഖകള്‍. ഉമ്മുല്‍നാര്‍ നാഗരികത, തുടക്ക വെങ്കല യുഗം, അയോ യുഗം, ഹെല്ലനിക്, പാര്‍ത്യന്‍, അബ്ബാസിയ തുടങ്ങിയ കാലഘട്ടങ്ങളിലെല്ലാം ഈ പ്രദേശം സാമൂഹിക വളര്‍ച്ചയുടെ ഉത്തുംഗതയിലായിരുന്നുവെന്നത് ചരിത്രം. മലനിരകളോടനുബന്ധിച്ച് പണിത ചെറു ഭവനങ്ങളിലാണ് ജനങ്ങള്‍ വസിച്ചിരുന്നത്. ഇവിടെ കേന്ദ്രീകരിച്ച് നടന്ന ഗവേഷണത്തില്‍ വിവിധ ജീവികളുടെ പുറം തോടുകളും മല്‍സ്യ അവശിഷ്ടങ്ങളും ശമലില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈത്തപ്പനകള്‍, മൃഗങ്ങള്‍, കാര്‍ഷിക വൃത്തി എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളുടെ കാലപ്പഴക്കം നിര്‍ണയിച്ച ഗവേഷകര്‍ ഇവിടെ നിലനിന്ന പുരാതന നദീതട സംസ്കാരത്തെക്കുറിച്ചും രേഖപ്പെടുത്തയിട്ടുണ്ട്.
സമുദ്ര നിരപ്പില്‍ നിന്ന് 200 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന മലനിരയിലെ ‘ഖസ്റുല്‍ സെബ്ബ’ എന്നറിയപ്പെടുന്ന അതിപുരാതന കൊട്ടാരമാണ് അല്‍ ശമലിലെ മുഖ്യ ആകര്‍ഷണം. കൊട്ടാരത്തെക്കുറിച്ച് കെട്ടു കഥകളോട് ഗവേഷകര്‍ പുറം തിരിയുമ്പോഴും തദ്ദേശീയരിലും വിദേശികളിലും നല്ല ശതമാനം നിഗൂഢതകളില്‍ വിശ്വാസമര്പ്പിക്കുന്നുമുണ്ട്. യു.എ.ഇയിലെ ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന അതിപുരാതനമായ കൊട്ടാരത്തിന്റെറ നിര്‍മിതി ചുണ്ണാമ്പ് കല്ലുകളും ഈത്തപ്പന തടികളും ഉപയോഗിച്ചായിരുന്നുവെന്നാണ് പഠനം. ഋതുഭേദങ്ങള്‍ക്കിടയില്‍ തകര്‍ന്നടിഞ്ഞ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന മലനിര ചിതറിയ വളപൊട്ടുകളുടെ പ്രതീതിയിലാണ്. രണ്ട് ദിക്കുകളില്‍ നിന്നും മലനിരകളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്ന രീതിയിലായിരുന്നു കൊട്ടാരത്തിന്റെ സ്ഥാനം. ശമല്‍ ഗ്രാമത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പ്രദേശത്തെ സെബ്ബ എന്ന് വിളിക്കപ്പെട്ട സെനൂബിയ രാജ്ഞിയുടെ കൊട്ടാരമായിരുന്നു ഇതെന്ന് വിശ്വസിക്കുന്നു. തന്റേടി എന്നര്‍ഥമുള്ള സെബ്ബ രാജ്ഞിയെ ഇവിടെ നിന്ന് ഒമാനിലേക്ക് നാടു കടത്തുകയായിരുന്നുവെന്നാണ് പഴമക്കാരുടെ ഭാഷ്യം. ‘ഖസ്റുല്‍ സെബ്ബ’യുടെ ഇരുവശങ്ങളിലുമായി സ്ഥാപിച്ച വാച്ച് ടവറാണ് ശത്രുക്കളെ നിരീക്ഷിച്ച് പ്രതിരോധം തീര്‍ക്കാന്‍ സഹായിച്ചിരുന്നത്. പത്തോളം മുറികളുണ്ടായിരുന്ന കൊട്ടാരത്തിന് ഇടനാഴിയും കിളിവാതിലുകളും ഉണ്ടായിരുന്നു. നിലം പതിക്കാതെ നില്ക്കുന്ന മേല്‍ക്കൂരയും സമീപത്തെ ആഴമേറിയ ജലസംഭരണിയുമാണ് കൊട്ടാരത്തിന്റെ തിരുശേഷിപ്പ്. ഈ പ്രദേശം നിലവില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.