ദുബൈ: എമിറേറ്റിൽ ലൈസൻസില്ലാതെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് വിലക്ക്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദുബൈയിലെ യോഗ്യരായ ടെക്നീഷ്യൻമാരുടെ എണ്ണം വിപുലീകരിക്കാനും വൊക്കേഷനൽ കോഴ്സുകളിൽ പഠനം തുടരാൻ ബിരുദധാരികളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനാണ് ഉത്തരവ്. ഇതനുസരിച്ച് ദുബൈ വിദ്യാഭ്യാസ, മാനവവിഭവശേഷി വകുപ്പ് (കെ.എച്ച്.ഡി.എ) എമിറേറ്റിലെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം മെച്ചപ്പെടുത്താൻ നയം രൂപവത്കരിക്കാനും അത് നടപ്പിലാക്കാനുമുള്ള ഉത്തരവാദിത്തവും കെ.എച്ച്.ഡി.എക്ക് ആയിരിക്കും. നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ലൈസൻസുകൾ നൽകാനും പുതുക്കാനും വിദേശത്തുനിന്ന് നേടിയ തൊഴിലധിഷ്ഠിത യോഗ്യതകൾക്കുള്ള തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകാനും വകുപ്പിന് അധികാരമുണ്ട്. ഉത്തരവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ മുൻകാല നിയമങ്ങൾ അസാധുവാകുമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ നിയമം പ്രാബല്യത്തിൽ വരുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.