ചന്ദ്രനിൽ നിന്ന് ശേഖരിച്ച കല്ലും ചൊവ്വയിലെ ഉൽക്കകളും നേരിൽ കാണണോ? തയ്യാറായിക്കൊള്ളുക, എക്സ്പോ 2020 ദുബൈയിൽ സന്ദർശകരെ കാത്തിരിക്കുന്ന വിസ്മയക്കാഴ്ചകളിൽ ഇതും ഉൾപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുന്നു. ബഹിരാകാശ ദൗത്യ രംഗത്ത് വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച യു.എ.ഇയുടെ മാത്രം കണ്ടെത്തലുകളല്ല പ്രദർശനത്തിന് ഒരുങ്ങുന്നത്. മറിച്ച് വിവിധ ലോകരാജ്യങ്ങൾ കാലങ്ങളായുള്ള ഗവേഷണത്തിലൂടെയും ദൗത്യങ്ങളിലൂടെയും മറനീക്കി പുറംലോകത്തെത്തിച്ച അൽഭുത കണ്ടെത്തലുകൾ ഇതിലുൾപ്പെടും. വിവിധ രാജ്യങ്ങളുടെ പവലിയനുകളുടെ ഭാഗമായാണ് മനുഷ്യ ചരിത്രത്തിലെ തന്നെ ഉന്നതമായ ശാസ്ത്രീയ വിസ്മയങ്ങൾ പ്രദർശിപ്പിക്കപ്പെടുക. ഫ്രാൻസ്, റഷ്യ, യു.എസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ആകാശലോകത്ത് നിന്ന് ഭൂമിയിലെത്തിച്ച അപൂർവ്വ വസ്തുക്കൾ മറയില്ലാതെ കാഴ്ചയിലെത്തും.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് യു.എസിെൻറ അപ്പോളോ മിഷനിലൂടെ ഭൂമിയിലെത്തിച്ച ഏറ്റവും വലിയ ചന്ദ്രനിലെ കല്ലിെൻറ പ്രദർശനമാണ്. ഭൂമിയിലെ എല്ലാ കല്ലുകളേക്കാളും പഴക്കം കണക്കാക്കുന്ന ഇതിെൻറ പ്രായം ഏകദേശം 3.75ശതകോടിയാണ്. അമേരിക്കൻ ബഹിരാകാശ യാത്രികൻ ജാക്ക് ഷ്മിറ്റ് അപ്പോളോ 17െൻറ ലൂണാർ മൊഡ്യൂൾ ലാൻഡിങ് സൈറ്റിന് സമീപത്തു നിന്നാണിത് ശേഖരിച്ചത്.
ഇതുവരെ ചന്ദ്രനിൽ നിന്ന് ഭൂമിയിലെത്തിച്ച കല്ലുകളിൽ ഏറ്റവും വലുതാണിത്. ഇത് പ്രദർശിപ്പിക്കുന്നതിലൂടെ ചന്ദ്രനെ ഏറ്റവുമടുത്തു നിന്ന് കാണാനുള്ള അവസരമാണ് സന്ദർശകർക്ക് ഒരുങ്ങുന്നതെന്ന് യു.എസ് പവലിയൻ ഡെപ്യൂട്ടിക്കമീഷണർ ജനറൽ മാത്യൂ അസാദ പറഞ്ഞു. ഇതിനൊപ്പം അൻറാർട്ടിക്കയിൽ 2012-2013 സീസണിൽ കണ്ടെത്തിയ ചൊവ്വയിൽ നിന്നുള്ള ഉൽക്കയുടെ മാതൃകയും പ്രദർശിപ്പിക്കുന്നുണ്ട്. 2004ൽ ചൊവ്വയിൽ ഇറങ്ങിയ മാർസ് ഓപ്പർച്യൂണിറ്റി റോവറിെൻറ മാതൃകയും പ്രദർശനത്തിലുണ്ട്. എക്സിബിഷൻ കണ്ട് പുറത്തിറങ്ങുന്ന സന്ദർശകരെ സ്വീകരിക്കാൻ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കററ്റിെൻറ കൂറ്റൻ മാതൃകയും തയ്യാറാക്കിയിട്ടുണ്ട്.
ഫ്രഞ്ച് പവലിയനിൽ സ്ഥാപിച്ച വലിയ ടെലസ്കോപ്പ് ഉപയോഗിച്ച് സന്ദർശകർക്ക് വർണാഭമായ ഗാലക്സികളും നെബുലകളും നിരീക്ഷിക്കാൻ ഒക്ടോബർ 20-23വരെ സൗകര്യമൊരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒക്ടോബർ 5 മുതൽ ഒക്ടോബർ 17 വരെ ചിത്രീകരിക്കുന്ന വാണിജ്യസിനിമയുടെ ട്രെയിലർ എക്സ്പോയിലെ റഷ്യൻ പവലിയനിലാണ് പ്രകാശനം ചെയ്യപ്പെടുന്നത്. ബഹിരാകാശയാത്രികെൻറ ജീവൻ രക്ഷിക്കാനായി ബഹിരാകാശത്തേക്ക് അയക്കുന്ന ഒരു ഡോക്ടറുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
യു.എ.ഇ പവലിയനിലും മറ്റു രാജ്യങ്ങളുടെ പ്രദർശനത്തിലും അവരവരുടെ ബഹിരാകാശ ദൗത്യങ്ങൾ പ്രത്യേകമായി കാണാനാകും. എക്സ്പോയുടെ വീക്ക്ലി തീമുകളിൽ ഒന്ന് ബഹിരാകാശമാണ്. ഒക്ടോബർ 17മുതൽ 23വരെ നീണ്ടുനിൽക്കുന്ന ബഹിരാകാശ ആഴ്ചയിൽ വ്യത്യസ്തങ്ങളായ നിരവധി പ്രദർശനങ്ങൾ ഒരുങ്ങും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ലൈവ് കോളിൽ ഫ്രഞ്ച് ബഹിരാകാശ യാത്രികനായ തോമസ് പെസ്ക്വറ്റിെൻറ സംസാരം കേൾക്കാനും എക്സ്പോയിൽ സൗകര്യമുണ്ടാകും. അൽ വസൽ പ്ലാസയിൽ ഒക്ടോബറിലാണ് സന്ദർശകർക്ക് ഈ സംസാരം ശ്രവിക്കാൻ കഴിയുക.
ജനുവരിയിലോ ഫെബ്രുവരിയിലോ ഇദ്ദേഹം പവലിയനിൽ നേരിട്ട് എത്തുമെന്നും അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആദ്യ ഫ്രഞ്ച് കമാൻഡറായ പെസ്ക്വറ്റ്, ഇക്കഴിഞ്ഞ ഏപ്രിൽ 23നാണ് യാത്ര തിരിച്ചത്. ദുബൈയുടെ മനോഹരമായ ദൃശ്യമടക്കം ഭൂമിയുടെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ ബഹിരാകാശത്തു നിന്ന് ഇദ്ദേഹം പകർത്തിയിട്ടുണ്ട്. പാം ജുമൈറയുടെ ഇദ്ദേഹം പകർത്തിക ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.