അബൂദബി: എമിറേറ്റിൽ കൊതുക് നശീകരണത്തിന് സ്മാർട്ട് സംവിധാനം ഏർപ്പെടുത്തി അധികൃതർ. 920 കേന്ദ്രങ്ങളിൽ കൊതുകുകളെ പിടികൂടാൻ സ്മാർട്ട് ട്രാപ്പുകൾ ഏർപ്പെടുത്തിയതിനൊപ്പം, കൊതുക് മുട്ടയിട്ട് വളരുന്നത് തടയാൻ ബോധവത്കരണ പരിപാടികളും ഊർജിതമാക്കി.
കഴിഞ്ഞ മാസങ്ങളിൽ കനത്തമഴ ലഭിച്ച പശ്ചാത്തലത്തിലാണ് അബൂദബിയിൽ പലയിടത്തും കൊതുക് ശല്യം അനുഭവപ്പെട്ട് തുടങ്ങിയത്. രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ അബൂദബി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സ്മാർട്ട് സംവിധാനം ആവിഷ്കരിച്ചത്.
കെട്ടിക്കിടക്കുന്ന വെള്ളമുള്ള സ്ഥലങ്ങൾ, ഉപയോഗിക്കാത്ത സ്വിമ്മിങ് പൂളുകൾ, ഉപയോഗിക്കാതെ കിടക്കുന്ന ടയറുകളിൽ കെട്ടിനിൽക്കുന്ന വെള്ളം എന്നിവയിലാണ് കൂടുതൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഇത്തരം മേഖലകൾ കണ്ടെത്തി 920 കേന്ദ്രങ്ങളിൽ കൊതുകുകളെ നശിപ്പിക്കുന്ന സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു. കൊതുകുകൾ പെരുകുന്നത് നിരീക്ഷിക്കാനുള്ള സർവേ സംവിധാനവും നടപ്പാക്കി.
നഗരമേഖലയിൽ കൊതുക് പെറ്റുപെരുകുന്നത് 90 ശതമാനം തടയാൻ നടപടിക്ക് സാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കി പൊതുജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും ആരോഗ്യകേന്ദ്രം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.