ദുബൈ: എസ്.എസ്.എൽ.സി പരീക്ഷക്ക് യു.എ.ഇയിലും തുടക്കം. ആദ്യ പരീക്ഷ പൊതുവെ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. ഗൾഫിലെ ഏക പരീക്ഷകേന്ദ്രമായ യു.എ.ഇയിൽ 518 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. എട്ടു സെന്ററുകളുണ്ട്. അതേസമയം, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ വെള്ളിയാഴ്ച ആരംഭിക്കും. കോവിഡ് എത്തിയശേഷം ആദ്യമായാണ് എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിന്റെ ആശ്വാസത്തിലാണ് കുട്ടികൾ പരീക്ഷകേന്ദ്രത്തിലേക്കെത്തിയത്. രാവിലെ എട്ടിനു മുമ്പുതന്നെ കുട്ടികൾ പരീക്ഷകേന്ദ്രങ്ങളിലെത്തിയിരുന്നു. കേരളത്തിൽനിന്നെത്തിച്ച ചോദ്യപേപ്പറുകൾ ഡെപ്യൂട്ടികളുടെ നേതൃത്വത്തിൽ രാവിലെതന്നെ ബാങ്ക് ലോക്കറിൽനിന്നെടുത്ത് സ്കൂളുകളിൽ എത്തിച്ചു. ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽ ഖുവൈൻ, ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ റാസൽഖൈമ, ന്യൂ ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ, ഗൾഫ് മോഡൽ സ്കൂൾ ദുബൈ, മോഡൽ സ്കൂൾ അബൂദബി, ഇന്ത്യൻ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അൽഐൻ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് പരിശോധന നടത്തി വേണമായിരുന്നു പരീക്ഷഹാളിൽ എത്താൻ. ഫലം പോസിറ്റിവായതിനെ തുടർന്ന് നിരവധി കുട്ടികൾക്ക് പരീക്ഷയെഴുതാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഇക്കുറി ആ പേടിയില്ലാതെയാണ് വിദ്യാർഥികൾ എത്തിയത്. ഇതേ പരീക്ഷകേന്ദ്രങ്ങളിൽതന്നെയാണ് ഹയർ സെക്കൻഡറിയും നടക്കുന്നത്. രാവിലെ എട്ടിനാണ് പരീക്ഷ തുടങ്ങുന്നത്. മാർച്ച് 30ന് പരീക്ഷ അവസാനിക്കുമെങ്കിലും ഇതിനു ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷ നടക്കുക. പരീക്ഷ അവസാനിച്ച് ആദ്യ ആഴ്ചയിൽതന്നെ പ്രാക്ടിക്കൽ പൂർത്തിയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് അധികൃതർ സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. പരീക്ഷ കഴിഞ്ഞ് ഉടൻ നാട്ടിലേക്കു തിരിക്കാൻ നിൽക്കുന്നവരുടെ യാത്ര ഒരാഴ്ചകൂടി വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.