മണൽപരപ്പിൽനിന്ന് മഹാനഗരം സൃഷ്ടിച്ചവരാണ് ദുബൈ ഭരണാധികാരികൾ. ദുബൈയുടെ ഊർജ മേഖലയുടെ വളർച്ചയും ഇങ്ങനെ തന്നെയാണ്. 1952ൽ ഡീസൽ ജനറേറ്ററിൽ തുടങ്ങിയ ഊർജ വികസനം ഇപ്പോൾ ഡ്രൈവറില്ലാത്ത ഇലക്ട്രിക് വാഹനങ്ങളിലേക്ക് വരെയെത്തി നിൽക്കുന്നു. ഇതിന് ചുക്കാൻ പിടിച്ചതാവട്ടെ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). സോളാറും ആണവോർജവുമെല്ലാമായി ദുബൈയിലാകെ വെളിച്ചം വിതറുന്ന നിലയിലേക്ക് ദീവയെത്തിയത് അതിവേഗത്തിലാണ്.
ദുബൈയിൽ ആദ്യത്തെ രണ്ട് കിലോവാട്ട് ജനറേറ്റർ സ്ഥാപിച്ചതിന്‍റെ 70ാം വാർഷികമാണിത്. 1952ൽ ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ കാലത്താണ് ദുബൈയിൽ വെളിച്ചം വിതറി ജനറേറ്റർ സ്ഥാപിക്കുന്നത്. 1960ൽ ദുബൈ ഇലക്ട്രിസിറ്റി കമ്പനിയുടെ നേതൃത്വത്തിൽ വൈദ്യുതി നിലയം നിർമാണം തുടങ്ങി. വൈദ്യുതി ഉദ്പാദനം 1.4 മെഗാവാട്ടിൽ നിന്ന് 42 മൊഗാവാട്ടായി ഉയർത്താനായിരുന്നു ശ്രമം. 1961 മുതൽ 73 വരെയുള്ള കാലത്ത് ദുബൈയിലെ ഇന്ധന മേഖലയിൽ വൻ വളർച്ചയാണ് ഉണ്ടായത്. ഈ കാലയളവിലാണ് രണ്ട് വൻകിട വൈദ്യുതി നിലയങ്ങൾ സ്ഥാപിച്ചത്.
യു.എ.ഇ രൂപവത്കരണത്തിന് പിന്നാലെ 1974ൽ ചുവട് മാറ്റിപ്പിടിച്ചു. സത്വയിൽ ഗാസ് ടർബൈൻ പവർ സ്റ്റേഷൻ നിർമാണം തുടങ്ങി. 1980കളിലാണ് താപ വൈദ്യുതിയിലേക്ക് കടക്കുന്നത്. 75 മെഗാവാട്ട് ശേഷിയുള്ള മൂന്ന് പ്ലാന്‍റുകളാണ് ഈ കാലയളവിൽ സ്ഥാപിച്ചത്. എന്നാൽ, ദീവയിൽ ഏറ്റവുമധികം വിപ്ലവം സൃഷ്ടിച്ചത് 1990കളായിരുന്നു. ഈ സമയത്താണ് ദുബൈ ഇലക്ട്രിസിറ്റി വകുപ്പും വാട്ടർ അതോറിറ്റിയും ഒരുമിച്ച് ചേർത്ത് ദീവ രൂപവത്കരിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടിയായിരുന്നു. കുടിവെള്ളവും വൈദ്യുതിയും ഒരു കുടക്കീഴിൽ എത്തിക്കുകയായിരുന്നു ഇതുവഴി. 1999ൽ അൽ അവീറിൽ കൂറ്റൻ വൈദ്യുതി നിലയം സ്ഥാപിച്ചു.
1970ൽ 43 മെഗാവാട്ടായിരുന്ന സ്ഥാനത്ത് നിന്ന് 2021ൽ 13,417 മെഗാവാട്ടായി ഉയർന്നത് ദുബൈ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഫലമായാണ്. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്‍റുകളിൽ ഒന്നായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സൗരോർജ നിലയമാണ് ഏറ്റവും പുതിയ സൃഷ്ടി. 1527 മെഗാവാട്ട് വൈദ്യുതിയാണ് ഈ സോളാർ പ്ലാന്‍റിൽ നിന്ന് ലക്ഷ്യമിടുന്നത്. 2030ഓടെ ഇതിന്‍റെ ഉദ്പാദന ശേഷി 5000 മെഗാവാട്ടായി ഉയർത്തും. ഇവിടെ ദീവയുടെ ഇന്നൊവേഷൻ സെന്‍റർ സ്ഥാപിച്ചിട്ടുണ്ട്.
ദീവയുടെ ഇന്നൊവേഷൻ സെന്‍ററിലെത്തിയാൽ മുൻ വശത്ത് തന്നെ ഡ്രൈവറില്ലാ വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണാം. 15 പേരെ വരെ വഹിക്കാൻ കഴിയുന്ന വാഹനം പൂർണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗത ലഭിക്കും. സെൻസറിന്‍റെയും കാമറയുടെയും സഹായത്തോടെയാണ് ഇതിന്‍റെ പ്രവർത്തനം. ജി.പി.എസ് ഉപയോഗിച്ച് ലൊക്കേഷൻ കണ്ടെത്തി ഡ്രൈവറില്ലാതെ ലക്ഷ്യസ്ഥാനത്തെത്തും. സെൻസറിന്‍റെ സഹായത്തോടെ തടസങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറും. ഇവക്കായി ദുബൈയിൽ പ്രത്യേക ട്രാക്ക് ഒരുങ്ങുന്നുണ്ട്. ദീവയുടെ ഇന്നൊവേഷൻ സെന്‍റർ സന്ദർശിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. 50 ദിർഹമാണ് നിരക്ക്. കുട്ടികൾക്ക് 30 ദിർഹം. mbrsic.ae എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും ഒരുമിച്ച് ലഭിക്കുന്ന സെന്‍ററാണിത്. വിദ്യാഭ്യാസം, പ്രചോദനം, പുത്തൻ ആശയങ്ങൾ എന്നതാണ് സെന്‍ററിന്‍റെ മൂന്ന് പ്രധാന തൂണുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.