ദുബൈ: ആമസോൺ വനമേഖലയിൽ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് യു.എ.ഇ സേന നടത്തിയ നീക്കത്തിൽ 32 ദശലക്ഷം ഡോളർ മൂല്യം വരുന്ന അനധികൃത ഉൽപന്നങ്ങൾ പിടികൂടി. ‘ഗ്രീൻ ജസ്റ്റിസ്’ എന്ന് പേരിട്ട നീക്കത്തിലൂടെയാണ് സംഘടിത കുറ്റകൃത്യങ്ങൾ യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഏജൻസികൾ കണ്ടെത്തിയത്.
2.4 ടൺ വന്യജീവികൾ, മത്സ്യങ്ങൾ, 37 മത്സ്യബന്ധന ഉപകരണങ്ങൾ, അനധികൃത ഖനന ഉപകരണങ്ങൾ, വനത്തിൽനിന്ന് അനധികൃതമായി വെട്ടിയെടുത്ത 10,498 ക്യുബിക് മീറ്റർ മരത്തടികൾ എന്നിവയാണ് പിടികൂടിയത്.സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിലെ ഇന്റർനാഷനൽ ലോ എൻഫോഴ്സ്മെന്റ് ഫോർ ക്ലൈമറ്റ് ഇനീഷ്യേറ്റിവ് ഡിപ്പാർട്ട്മെന്റാണ് ആമസോൺ മേഖലയിൽ വലിയതോതിലുള്ള പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്.
ബ്രസീൽ, പെറു, കൊളംബിയ, യു.എൻ ഓഫിസ് എന്നിവയുടെ പിന്തുണയും നീക്കത്തിന് ലഭിച്ചിരുന്നു. ആമസോൺ മേഖലയിൽ പരിസ്ഥിതി കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രാദേശിക ശൃംഖലകളെയാണ് പ്രധാനമായും സംഘം ലക്ഷ്യമിട്ടിരുന്നത്. ജൂൺ 24 മുതൽ 30 വരെ നടത്തിയ സംയുക്ത നീക്കത്തിലൂടെ രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന വനം കൊള്ളക്കാരെ തുരത്തിയത്.
ആമസോൺ കാടുകളോട് ചേർന്ന് പെറു, കൊളംബിയ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന ഇടനാഴി അന്താരാഷ്ട്ര കള്ളക്കടത്ത് മാഫിയകളുടെയും വനം കൊള്ളക്കാരുടെയും വേട്ടക്കാരുടെയും നിരന്തരം വെല്ലുവിളി നേരിടുന്നുണ്ട്. ഇത് തടയുന്നതിനായി അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിൽനിന്ന് ലഭിച്ച രഹസ്യവിവരങ്ങൾ ഏകോപിപ്പിച്ചാണ് യു.എ.ഇ ആഭ്യന്തര മന്ത്രാലയം നീക്കങ്ങൾ നടത്തിയത്.
ആമസോൺ കാടുകളിൽനിന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച വിവിധതരം ഉൽപന്നങ്ങളും രഹസ്യ നീക്കത്തിലൂടെ പിടിച്ചെടുക്കാനായിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പരിസ്ഥിതി ചൂഷണം നടത്തുന്നത് തടയാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിലെ ഇന്റർനാഷനൽ ലോ എൻഫോഴ്സ്മെന്റ് ഫോർ ക്ലൈമറ്റ് ഇനീഷ്യേറ്റിവ് കോഓഡിനേറ്ററും ഓഫിസ് ഓഫ് ഇന്റർനാഷനൽ അഫേഴ്സ് ഡയറക്ടർ ജനറലുമായ ലഫ്റ്റനന്റ് കേണൽ ദന അൽ മർസൂക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.