ദുബൈ: റൈഡ് ചെയ്യുമ്പോൾ പാലിക്കേണ്ട വിവിധ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 383 ഇ-സ്കൂട്ടറുകളും സൈക്കിളുകളും ദുബൈ പൊലീസ് പിടികൂടി. സൈക്കിൾ ഓടിക്കുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ ഹെൽമെറ്റോ റിഫ്ലക്റ്റീവ് വെസ്റ്റോ ധരിക്കാതിരിക്കുക, ബൈക്കിന്റെ മുൻവശത്ത് തെളിച്ചമുള്ള റിഫ്ലക്ടീവ് ലൈറ്റ് സ്ഥാപിക്കാതിരിക്കുക, യാത്ര അനുവദിച്ച റോഡുകളിലും പാതകളിലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ച, പ്രവർത്തിക്കാത്ത ബ്രേക്കിങ് സംവിധാനം തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. റോഡപകടങ്ങളും അത്യാഹിതങ്ങളും കുറക്കുന്നതിനും മോശം ഡ്രൈവിങ് പ്രവണത ഇല്ലാതാക്കുന്നതിനും ഡ്രൈവർമാർക്കിടയിൽ ശക്തമായ ബോധവത്കരണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനമെന്ന് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി പറഞ്ഞു.
കഴിഞ്ഞ വർഷം എമിറേറ്റിലുണ്ടായ വിവിധ ഇ-സ്കൂട്ടർ അപകടങ്ങളിൽ അഞ്ചുപേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒക്ടോബറിൽ ദുബൈ പൊലീസ് വെളിപ്പെടുത്തിയിരുന്നു. എട്ടു മാസത്തിനിടെ നിയമലംഘനങ്ങൾ കണ്ടെത്തിയ കേസുകളിൽ 10,000 ദിർഹം പിഴ ഈടാക്കുകയും ചെയ്തിരുന്നു.
സഹയാത്രികരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഇ-സ്കൂട്ടർ, സൈക്കിൾ ഓടിച്ചാൽ 300 ദിർഹമാണ് പിഴ. പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഓരോ മാസവും ശരാശരി 1250 പേർക്കാണ് നിയമലംഘനങ്ങളുടെ പേരിൽ പിഴ ഈടാക്കിയത്. സൈക്കിളുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും നിയമലംഘനമാണ്. ആഴ്ചകൾക്ക് മുമ്പ് ദുബൈ മെട്രോയിൽ ഇ-സ്കൂട്ടറുകൾക്ക് ആർ.ടി.എ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെറുയാത്രകൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വാഹനമെന്ന നിലയിൽ ദുബൈയിൽ ഇ-സ്കൂട്ടറുകൾ ജനപ്രീതി നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകളും ദുബൈ പൊലീസ് വ്യാപകമാക്കിയിരിക്കുകയാണ്. ശരിയായ രീതിയിലല്ലാതെ വാഹനമോടിക്കുന്നവർക്കാണ് കൂടുതലായും പിഴ ലഭിക്കുന്നത്. വലിയ വാഹനങ്ങളെപോലെ ഇ-സ്കൂട്ടറുകൾക്കും രജിസ്ട്രേഷനും നമ്പർ പ്ലേറ്റുകളും നിർബന്ധമാക്കുന്ന കാര്യവും സജീവ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്.
ട്രാഫിക് സുരക്ഷ നിയമങ്ങൾ
1. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗം ഒഴിവാക്കുക
2. ജനവാസ മേഖലയിലും ബീച്ചുകളിലും പരമാവധി വേഗം 20 കിലോമീറ്ററാണ്
3. ട്രാഫിക് സിഗ്നലുകളും സൈൻ ബോർഡുകൾ ശ്രദ്ധിക്കുക
4. ഒന്നിലധികം ആളുകൾ യാത്ര ചെയ്യരുത്
5. നിശ്ചയിച്ച സ്ഥലത്ത് മാത്രം പാർക്ക് ചെയ്യുക
6. സീബ്ര ലൈനുകളിലൂടെ വാഹനം ഓടിക്കരുത്
7. തിരക്കേറിയ റോഡുകളിലുടെയും മറ്റും ഇ-സ്കൂട്ടർ ഓടിക്കരുത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.