ആഗോള ഗ്രാമത്തിലെ വഴിത്താരകളിലൂടെ ഉന്തിയും തള്ളിയും നിരങ്ങി നീങ്ങുന്ന വീൽചെയറുകൾക്കും ബേബി കാർട്ടുകൾക്കും ഹൃദയബന്ധങ്ങളുടെ ഒരുപാട് കഥകൾ പറയാനുണ്ടാവും. കണ്ണീരുണങ്ങാത്ത കട്ടിലിൽ നിന്ന് ഉമ്മമാരെ വാത്സല്യത്തോടെ വാരിയെടുത്ത് ലോകം കാണിക്കാനെത്തുന്ന മക്കളുടെ സ്നേഹത്തിന്റെ കഥ കേൾക്കണമെങ്കിൽ ഈ വീൽചെയറുകളോട് ചോദിച്ചാൽ മതി. പിറന്നുവീണ ലോകത്തിന്റെ പുതുകാഴ്ചകളിലേക്ക് കുഞ്ഞുമക്കളെ ആനയിക്കുന്ന മാതൃസ്നേഹത്തിന്റെ കഥകളും ഇവിടെയുള്ള ബേബികാർട്ടുകൾ പറഞ്ഞുതരും. ഹൃദയബന്ധങ്ങളുടെ, സ്നേഹത്തിന്റെ, സഹനത്തിന്റെ, കരുതലിന്റെ ഒരുപാടൊരുപാട് നൻമകളുമായാണ് ഇവിടെയുള്ള ചെറുവണ്ടികൾ ഉരുണ്ടു നീങ്ങുന്നത്.
ഗ്ലോബൽ വില്ലേജിലെ വീൽചെയറുകളും ബേബികാർട്ടുകളും ഇലക്ട്രിക് വാഹനങ്ങളും റിക്ഷയും ഷോപ്പിങ് ട്രോളികളുമെല്ലാം അത്ഭുതം തന്നെയാണ്. ഇതൊന്നും സ്വന്തമായി ഇല്ലാത്തവർ ഇവിടെയെത്തി നിരാശപ്പെടേണ്ടതില്ല. വില്ലേജിന്റെ കവാടങ്ങൾ കടന്ന് ഉള്ളിൽ കയറിയുമ്പോൾ തന്നെ ഇവ വാടകക്ക് ലഭിക്കുന്ന സ്ഥലങ്ങൾ കാണാം. പ്രായാധിക്യത്താൽ നടക്കാൻ കഴിയാത്ത അഛനമ്മമാർക്കും മുത്തശീ-മുത്തഛൻമാർക്കും ഭിന്നശേഷിയാൽ തളർന്നുപോയ മക്കൾക്കും സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള കരുതലാണ് ഈ വാഹനങ്ങൾ. 16 ലക്ഷം ചതുരശ്ര മീറ്ററിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ആഗോള ഗ്രാമത്തിന്റെ മുക്കിലും മൂലയിലും നടന്നെത്തുക എന്നത് പ്രായമായവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും. എന്നാൽ, പ്രായത്തിന്റെ പേരിലോ അവശതയുടെ പേരിലോ ആരും മാറ്റിനിർത്തപ്പെടരുത് എന്ന സന്ദേശമാണ് ഗ്ലോബൽ വില്ലേജ് നൽകുന്നത്. രോഗക്കിടക്കയിലാണെങ്കിലും സ്വന്തം മാതാപിതാക്കളെ ലോകം കാണിക്കാൻ ആഗ്രഹിക്കാത്ത മക്കൾ കുറവായിരിക്കും. അങ്ങിനെയുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വിധത്തിലാണ് ഗ്ലോബൽ വില്ലേജിലെ സംവിധാനം. പാർക്കിങ്ങിലോ ബസ് സ്റ്റോപ്പിലോ ഇറങ്ങിയാൽ ഇവിടെ നിന്ന് പ്രവേശന കവാടത്തിലേക്ക് റിക്ഷയോ ഇലക്ടട്രിക് വാഹനമോ ലഭിക്കും. കവാടം കടന്ന് അടത്ത് കയറിയുമ്പോൾ തന്നെ വീൽ ചെയറുകൾ വാടകക്ക് ലഭിക്കുന്ന സ്ഥലം കാണാം. മൂന്ന് തരം വീൽ ചെയറുകൾ ഇവിടെയുണ്ട്. മണിക്കൂറിന് പത്ത് ദിർഹം നൽകിയാൽ സാധാരണ വീൽ ചെയർ ലഭിക്കും. ഇലക്ട്രിക് വേണമെങ്കിൽ 40 ദിർഹം നൽകണം. കുറച്ച് കൂടി സൗക്യങ്ങളുള്ള ഇലക്ട്രിക് വാഹനത്തിന് 50 ദിർഹമാണ് നിരക്ക്. ഇതിനോട് ചേർന്ന് തന്നെയാണ് ബേബി കാർട്ടുകൾ ലഭിക്കുന്നത്. ഒരു കുട്ടിക്ക് ഇരിക്കാവുന്നതിന് മണിക്കൂറിന് 10 ദിർഹമും ദിവസം മുഴുവൻ 50 ദിർഹമമുമാണ് നിരക്ക്. രണ്ട് പേർക്കുള്ളതിന് മണിക്കൂറിന് 20 ദിർഹമും ദിവസം മുഴുവൻ 70 ദിർഹമും നൽകണം. വലിയ ഷോപ്പിങ് ലക്ഷ്യമിടുന്നവരാണെങ്കിൽ ട്രോളികളും ലഭിക്കും. മണിക്കൂറിന് 10 ദിർഹം, ദിവസത്തേക്ക് 50 ദിർഹം എന്നതാണ് നിരക്ക്.
ലോകം സംഗമിക്കുന്ന ആഗോളഗ്രാമത്തിലെത്തുന്നവർക്ക് ഈ സേവനങ്ങളെല്ലാം നൽകുന്നതിന് പിന്നിൽ രണ്ട് മലയാളികളാണ്. കോഴിക്കോട് സ്വദേശി ഹാഷിം കോയ തങ്ങളും തൃശൂർ സ്വദേശി അബ്ദുല് ജലീലും. ഇവർ നേതൃത്വം നൽകുന്ന ഫസ്റ്റ് ഫാസ്റ്റ് എന്ന സ്ഥാപനമാണ് ഇക്കുറി ഗസ്റ്റ് കെയർ സംവിധാനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആറ് വർഷമായി ഗ്ലോബൽ വില്ലേജിൽ വിവിധ കച്ചവടങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഈ വർഷം വീൽചെയർ, ബേബി കാർട്ട് ഉൾപെടെയുള്ള സേവനങ്ങൾ ഏറ്റെടുത്തത്. നാല് വർഷമായി ഗ്ലോബൽ വില്ലേജിന് പുറത്തെ ഷട്ടിൽ റിക്ഷ സർവീസും ഇവരാണ് നടത്തുന്നത്. 120 പോർട്ടർമാരുടെ സേവനം ഇവർ നൽകുന്നു. 62 ഇലക്ട്രിക് റിക്ഷ, 1000ഓളം ഷോപ്പിങ് ട്രോളി, ഇലക്ട്രിക് വീൽചെയർ, ഇലക്ട്രിക് സ്കൂട്ടർ, വീൽചെയർ, ബേബികാർട്ട് എന്നിവക്ക് പുറമെ ലോക്കർ സൗകര്യവും ഇവർ നൽകുന്നുണ്ട്.
ലോകമേളയായ ദുബൈ എക്സ്പോ 2020യിലും അബൂദബി ശൈഖ് സായിദ് ഫെസ്റ്റിലും ഇവരായിരുന്നു ഗസ്റ്റ് കെയർ സേവനങ്ങൾ ഏർപെടുത്തിയിരുന്നത്. 100ഓളം ഇലക്ട്രിക് സ്കൂട്ടറും 300ഓളം വീൽചെയറും ബേബി സ്ട്രോളുകളുമാണ് എക്സ്പോയിൽ ഇവർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.