ദോഹ: പരമ്പരാഗത അറബ് ചികിത്സാ രീതി എന്ന നിലയിൽ പരിചിതമാണ് കപ്പിങ് തെറപ്പി എന്ന ‘ഹിജാമ’ ചികിത്സ. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് ആവശ്യമെങ്കിൽ ഇനി കപ്പിങ് തെറാപ്പി ഖത്തറിലെ പി.എച്ച്.സി.സികളിൽ നിന്നുതന്നെ ചെയ്യാം.
പരീക്ഷണാടിസ്ഥാനത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ ഉംസലാൽ ഹെൽത്ത് സെന്ററിലാണ് ഹിജാമ ചികിത്സ ആരംഭിച്ചിരിക്കുന്നതെന്ന് പി.എച്ച്.സി.സി അറിയിപ്പിൽ വ്യക്തമാക്കി. രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗമുക്തി വേഗത്തിലാക്കുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പി.എച്ച്.സി.സി വഴി കപ്പിങ് തെറപ്പി അവതരിപ്പിക്കുന്നത്.
ഹെൽത്ത് സെന്ററിലെ ഫാമിലി ഫിസിഷ്യൻ മുഖേന കപ്പിങ് തെറപ്പി ആവശ്യമുള്ള രോഗികൾക്ക് അത് നേടാനാകുമെന്ന് പി.എച്ച്.സി.സി അറിയിച്ചു. ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേകം അനുവാദം ലഭിച്ചതിനുശേഷം തെറപ്പിയിൽ വൈദഗ്ധ്യവും പരിശീലനവും നേടിയ ഫിസിഷ്യന്മാരാണ് ഈ ചികിത്സാ സേവനം നൽകുന്നതെന്ന് പി.എച്ച്.സി.സി കൂട്ടിച്ചേർത്തു.
വിട്ടുമാറാത്ത തലവേദന, മൈഗ്രെയ്ൻ, കണൈങ്കകളിൽ ഞരമ്പു സംബന്ധമായ അസുഖമായ കാർപൽ ടണൽ സിൻഡ്രോം, പേശി വേദന, നട്ടെല്ലിനെ ബാധിക്കുള്ള പ്രയാസങ്ങൾ, കഴുത്ത്, നടുവേദനകൾ, എക്സിമ, ആസ്തമ തുടങ്ങി വിട്ടുമാറാത്ത രോഗങ്ങൾ, മുഖക്കുരു പോലുള്ള ചർമരോഗങ്ങൾ എന്നിങ്ങനെ പ്രയാസപ്പെടുന്നവർക്ക് ഹിജാമ ചികിത്സക്കായി സമീപിക്കാം.
ഈ വർഷം ഫെബ്രുവരിയിൽ ഉംസലാൽ ഹെൽത്ത് സെന്ററിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കപ്പിങ് തെറപ്പി സേവനം വരും നാളുകളിൽ പി.എച്ച്.സി.സിക്ക് കീഴിലുള്ള മറ്റു ചില ആരോഗ്യകേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ആഗോള നിലവാരത്തിൽ രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സമഗ്രവും സംയോജിതവുമായ ആരോഗ്യ സേവനം നൽകുകയെന്ന കാഴ്ചപ്പാടിനനുസൃതമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് പി.എച്ച്.സി.സി വിശദീകരിച്ചു.
കപ്പിങ് തെറപ്പി ചില രോഗങ്ങൾക്കുള്ള പ്രത്യേക മരുന്നാണെന്നും പൗരാണിക കാലം മുതൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ ഒരു ചികിത്സയാണിതെന്നും പി.എച്ച്.സി.സി ചൂണ്ടികാട്ടി. ആരോഗ്യം, പ്രതിരോധം, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനയും മിഡിലീസ്റ്റുമുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമ്പരാഗതമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇസ്ലാമിക നിയമവ്യവസ്ഥക്ക് (ശരീഅ) അനുസൃതവുമാണ് ഹിജാമ ചികിത്സ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.