ജയ്പൂർ: പശുക്കടത്ത് ആരോപിച്ച് നാരങ്ങാലോറിക്ക് നേരെ പശു ഗുണ്ടകളുടെ ആക്രണം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. പശുക്കടത്ത് ആരോപിച്ച് 20ഓളം പേരുടെ സംഘമാണ് ആക്രമണം നടത്തിയത്. രാജസ്ഥാനിലെ ചുരു ജില്ലയിൽവെച്ചായിരുന്നു ആക്രമണം.
ശനിയാഴ്ച വൈകീട്ടോടെയാണ് പഞ്ചാബിലെ ബാത്തിൻഡയിലേക്ക് നാരങ്ങയുമായി പോവുകയായിരുന്ന ലോറിക്ക് നേരെ ആക്രമണമുണ്ടായത്. സോനു ബൻഷിറാം, സുന്ദർ സിങ് എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. ഹൈവേയിൽ മഴമൂലം ലോറി നിർത്തി വിശ്രമിക്കുന്നതിനിടെ 20ഓളം പേരെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി.
ആൾക്കൂട്ടം എത്തിയപ്പോൾ കൊള്ളയടിക്കാനാണെന്ന് വിചാരിച്ച് തങ്ങൾ ട്രക്കുമായി സ്ഥലത്ത് നിന്ന് പോയെന്ന് ഇരുവരും പറഞ്ഞു. എന്നാൽ, സമീപത്തെ ടോൾ പ്ലാസയിൽ വണ്ടിനിർത്തിയപ്പോൾ ആൾക്കൂട്ടമെത്തി വീണ്ടും മർദിച്ചു. തുടർന്ന് ലോറി തുറന്ന് പരിശോധിച്ചപ്പോൾ വണ്ടിക്കുള്ളിൽ നാരങ്ങയാണെന്ന് മനസിലായതോടെ ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ലോറിയിലുള്ളവർ മൊഴി നൽകി.
സമൂഹമാധ്യമങ്ങളിൽ മർദനത്തിന്റെ ദൃശ്യങ്ങൾ വന്നതോടെയാണ് പൊലീസ് സംഭവത്തിൽ ഇടപ്പെട്ടത്. മർദനമേറ്റ രണ്ട് പേരും ഇപ്പോൾ ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.