അംബേദ്കറുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായി മനസ്സിലാക്കപ്പെട്ടില്ല –പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറുടെ സാമൂഹികനീതിക്കുവേണ്ടിയുള്ള സംഭാവനകള്‍ പരക്കെ അംഗീകരിക്കപ്പെടുമ്പോള്‍തന്നെ അദ്ദേഹത്തിന്‍െറ സാമ്പത്തിക ചിന്തകളും കാഴ്ചപ്പാടുകളും ഇപ്പോഴും പൂര്‍ണമായി മനസ്സിലാക്കപ്പെട്ടിട്ടില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവയും അംഗീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബി.ആര്‍. അംബേദ്കറുടെ 60ാം ചരമ വാര്‍ഷികം ‘മഹാപരിനിര്‍വാണ്‍ ദിവസ്’ ആയി ആചരിക്കുന്നതിന്‍െറ ഭാഗമായ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ച് 60 വര്‍ഷത്തിനുശേഷവും പൊതുജനങ്ങളുടെ ചിന്താ മണ്ഡലങ്ങളില്‍ സജീവസാന്നിധ്യമായി തുടരുന്ന വളരെ കുറച്ചുപേരേയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്‍െറ കാഴ്ചപ്പാടുകളും സമീപനവും ഇപ്പോള്‍ കൂടുതലായി ബഹുമാനിക്കപ്പെടുകയാണ്. അംബേദ്കറും അദ്ദേഹം സൃഷ്ടിച്ച ഭരണഘടനയും രാജ്യം എല്ലാകാലത്തും ചര്‍ച്ചചെയ്യപ്പെടണം. നവംബര്‍ 26ലെ ഭരണഘടനാ ദിനാചരണം ആ വഴിക്കുള്ള ഒരു ചുവടുവെപ്പാണെന്നും മോദി പറഞ്ഞു. സ്ത്രീശാക്തീകരണം,  രാജ്യത്തിന്‍െറ ഫെഡറല്‍ സംവിധാനം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാമുള്ള അദ്ദേഹത്തിന്‍െറ കാഴ്ചപ്പാടുകളും മോദി എടുത്തുപറഞ്ഞു.

അംബേദ്കറുടെ 125ാം ജനനദിന വര്‍ഷാചരണത്തിന്‍െറ ഭാഗമായി 125 രൂപയുടെയും 10 രൂപയുടെയും രണ്ട് നാണയങ്ങളും പ്രധാനമന്ത്രി പുറത്തിറക്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സാമൂഹികനീതി മന്ത്രി ടി.സി. ഗെലോട്ട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നേരത്തേ പാര്‍ലമെന്‍റ് ഹൗസിലെ അംബേദ്കറുടെ പ്രതിമയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്യമെമ്പാടും മഹാപരിനിര്‍വാണ്‍ ദിവസ് ആചരണത്തിന്‍െറ ഭാഗമായ ചടങ്ങുകള്‍ നടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.