പ്രിതിക ഭിന്നലിംഗക്കാരിയായ രാജ്യത്തെ ആദ്യ സബ് ഇന്‍സ്പെക്ടര്‍

ചെന്നൈ: അഞ്ചുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ പ്രിതികക്ക് സ്വപ്നസാക്ഷാത്കാരം. ഭിന്നലിംഗക്കാരിയായ രാജ്യത്തെ ആദ്യ സബ് ഇന്‍സ്പെക്ടറായിരിക്കുകയാണ് സേലം കന്തപ്പട്ടി സ്വദേശി കെ. പ്രിതിക യാഷിനി. ഇനി തന്‍െറ ലക്ഷ്യം ഐ.പി.എസ് ആണെന്ന് പ്രദീപായി പിറന്ന് പ്രിതികയായി മാറിയ ഈ ഭിന്നലിംഗക്കാരി പറയുന്നു. പ്രിതിക യാഷിനിയെ തമിഴ്നാട് പൊലീസില്‍ സബ് ഇന്‍സ്പെക്ടറായി നിയമിക്കാന്‍ മദ്രാസ് ഹൈകോടതിയാണ് ഉത്തരവിട്ടത്. പ്രതിസന്ധികളുടെ നെടുമ്പാത മറികടന്നാണ് പ്രിതിക  (24) എസ്.ഐ പദവിയില്‍ എത്തിയത്. സ്കൂള്‍ പഠനകാലത്ത് സബ് ഇന്‍സ്പെക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ കളിക്കളങ്ങളില്‍ പരിശീലനം തുടങ്ങി. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് എസ്.ഐ പരീക്ഷക്ക് അപേക്ഷിച്ചത്.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെയും അപേക്ഷയിലെയും പേരും  ലിംഗവിഭാഗവും സംബന്ധിച്ച  പൊരുത്തക്കേട് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. മൂന്നാംലിഗക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ വകുപ്പില്ളെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പും നിലപാടെടുത്തു. സ്കൂള്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ കെ. പ്രദീപ് കുമാറെന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കെ. പ്രിതിക യാഷിനി എന്ന പേര് സ്വീകരിച്ചിരുന്നു. മൂന്നാംലിംഗത്തിലേക്ക് മാറിയെന്നത് സര്‍ക്കാര്‍ ഗസറ്റില്‍ നല്‍കി ഒൗദ്യോഗിക അംഗീകാരവും സമ്പാദിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതിയെ സമീപിച്ചപ്പോള്‍ പരീക്ഷക്കിരുത്താന്‍ ഉത്തരവിട്ടു.  പൊലീസില്‍ മൂന്നാംലിംഗക്കാരെ പരിഗണിക്കാത്തതിനാല്‍ സ്ത്രീ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഉയര്‍ന്ന മാര്‍ക്കോടെ എഴുത്തുപരീക്ഷയും അഭിമുഖവും വിജയിച്ചു. കായികക്ഷമതാ പരിശോധനയിലും വിജയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.