മാലേഗാവ് സ്​ഫോടനം; എട്ട് പ്രതികളെ വെറുതെ വിട്ടു

മുംബൈ: 35 പേരുടെ മരണത്തിനിടയാക്കിയ 2006ലെ  മാലേഗാവ് ബോംബ് സ്ഫോടനത്തിലെ ഒമ്പതില്‍ എട്ട് പ്രതികളെയും മുംബൈ പ്രത്യേക കോടതി വെറുതെ വിട്ടു. ഒരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു. ആറ് പേര്‍ ഇപ്പോര്‍ ജാമ്യത്തിലാണ്.  രണ്ട്പേര്‍ 2011ലെ ബോംബ് സഫോടനവുമായി ബന്ധപ്പെട്ട് ജയിലിലാണ്.

സല്‍മാന്‍ ഫാസി, ശബീര്‍ അഹ്മദ്, നൂറുല്‍ ഹുദാ ദോഹ, റഈസ് അഹ്മദ് മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവേദ് ശൈഖ്, ഫാറൂഖ് അന്‍സാരി, അബ്റാര്‍ അഹ്മദ് എന്നിവരെയാണ് കുറ്റമുക്തരാക്കിയത്. 2015 മാര്‍ച്ചില്‍ നടന്ന വാഹനാപകടത്തില്‍ ശബീര്‍ മരിച്ചു. നിരോധിത സിമി പ്രവര്‍ത്തകരായ ഇവര്‍ പാക് ഭീകര സംഘടന ലശ്കറെ ത്വയ്യിബയുടെ സഹായത്തോടെ 2006 സെപ്തംബര്‍ എട്ടിന് സഫോടനം നടത്തിയെന്നാണ് കേസ്. മാലേഗാവിലെ ശാബ് എ ബറാത് പള്ളിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്)ആണ് ഈ കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് അന്വേഷണം എന്‍.ഐ.എക്ക് കൈമാറി. 2008ലെ മാലേഗാവ് സ്ഫോടനത്തില്‍ പങ്കുള്ള അഭിനവ് ഭാരത് എന്ന തീവ്രഹിന്ദു സംഘടന 2006ലെ മാലേഗാവ് സഫോടനത്തിലും പങ്കെടുത്തുവെന്ന് എന്‍.ഐ.എ കണ്ടെത്തി.  ഇതിൻറടിസ്ഥാനത്തില്‍ സിമി പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ വിചാരണ ഘട്ടത്തില്‍ എന്‍.ഐ.എ എതിര്‍ത്തില്ല.

2008 സംഝോത എക്സ്പ്രസ് സ്ഫോടനത്തിലെ മുഖ്യപ്രതി സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലോടെയാണ് ഈ കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. രണ്ട് മലേഗാവ് സഫോടനങ്ങളിലും ഹിന്ദു സംഘടനക്ക് പങ്കുണ്ടെന്നായിരുന്നു അസീമാനന്ദയുടെ വെളിപ്പെടുത്തല്‍. അസീമാനന്ദ പിന്നീട് മൊഴി മാറ്റിപ്പറഞ്ഞതും കേസിനെ ശ്രദ്ധേയമാക്കി.

അതേസമയം വിചാരണയുടെ അവസാന ഘട്ടത്തിൽ സിമി പ്രവർത്തകരെ കുറ്റവിമുക്തരാക്കുന്നത് എൻ.െഎ.എ എതിർത്തെങ്കിലും ജഡ്ജ് വി.വി പാട്ടീൽ  സ്വീകരിച്ചില്ല. എൻ.െഎ.എയുടെ തുടരന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും എ.ടി.എസും സി.ബി.െഎയും നേരത്തെ കണ്ടെത്തിയ തെളിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കോടതി വിലയിരുത്തി. എ.ടി.എസും സി.ബി.െഎയും സമർപ്പിച്ച അന്തിമ റിപ്പോർട്ടിനെ പിന്തുണക്കുന്ന രീതിയിലല്ല എൻ.െഎ.എയുടെ കണ്ടെത്തലെന്നും കോടതി വിലയിരുത്തി.

 

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.