രാജ്യദ്രോഹ നിയമം പുന:പരിശോധനയില്‍ - കിരണ്‍ റിജ്ജു

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പുനപരിശോധിക്കുന്ന കാര്യം നിയമ കമ്മിഷന്‍ പരിഗണിച്ചു വരികയാണെന്നും സര്‍ക്കാര്‍ കമ്മിഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയെ അറിയിച്ചു.

രാജ്യദ്രോഹ നിയമം പലപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 19 (എ) വകുപ്പിന്‍െറ ലംഘനമാവാറുണ്ട്. രാജ്യദ്രോഹ നിയമത്തിന്‍െറ വകുപ്പുകള്‍ വളരെ വിശാലമാണ്. നിയമാനുസൃതമായി അധികാരത്തില്‍ വന്ന സര്‍ക്കാറിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഈ നിയമത്തിന്‍െറ വകുപ്പനുസരിച്ച് അവരെ അറസ്റ്റു ചെയ്യാനാവും.  1997 ലെ നിയമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ രാജ്യദ്രോഹ നിയമത്തില്‍ പോരായ്മകളുള്ളതായി സമ്മതിക്കുമ്പോഴും 2006 ലെ  156 ാം നിയമ കമ്മിഷന്‍ രാജ്യദ്രോഹം എന്നതിന് മറ്റൊരു പദം തേടിയപ്പോഴും  ഈ നിയമം എടുത്തു കളയണം എന്ന് ആവശ്യപ്പെട്ടിട്ടില്ല എന്ന  കാര്യം മന്ത്രി രാജ്യസഭയെ ഓര്‍മിപ്പിച്ചു. നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ സമഗ്രമായ പുന:പരിശോധനക്ക് വിധേയമാക്കണമെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശിക്കുന്നത്.രാജ്യദ്രോഹ നിയമവും അതില്‍ പെടും.

രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകള്‍ രാജ്യത്ത് ഉയര്‍ന്നു വന്ന സാഹചര്യത്തില്‍  ഇതു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് നിയമ കമ്മിഷന്‍ എത്രയും പെട്ടെന്ന്  ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012 മുതല്‍ ഈ കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് വരികയാണെന്നും മന്ത്രി അറിയിച്ചു.

സാമുദായിക വിദ്വേഷം വളര്‍ത്തുന്ന പ്രസംഗങ്ങള്‍ രാജ്യദ്രോഹ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശത്തെ ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് പിന്തുണച്ചു. അതേ സമയം, ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിവാദവുമായി ബന്ധപ്പെട്ടെടുത്ത രാജ്യദ്രോഹക്കേസില്‍ സര്‍ക്കാറിന് പങ്കില്ലെന്ന് കിരണ്‍ റിജ്ജു വ്യക്തമാക്കി. ജെ.എന്‍.യു സന്ദര്‍ശിച്ച സിതാറാം യെച്ചൂരി,അരവിന്ദ് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ രാജ്യത്തെ വിവിധ കോടതികളിലുള്ള  രാജ്യദ്രോഹക്കേസിലും സര്‍ക്കാറിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.