ന്യൂഡൽഹി: നാലുവർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാറിന് ജനപിന്തുണ ഇടിയുന്നതായി സർവേ. 2014ലെ സാഹചര്യത്തിൽനിന്ന് വത്യസ്തമായി എൻ.ഡി.എ സഖ്യത്തിന് അനുകൂലമായ സാഹചര്യം രാജ്യത്തില്ലെന്നാണ് എ.ബി.പി ന്യൂസ്-സി.എസ്.ഡി.എസ് സർവേ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, വീണ്ടും ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറുമെന്നും സർവേ പറയുന്നുണ്ട്. 2019ൽ മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുന്നത് സർവേയിൽ പെങ്കടുത്തവരിൽ 47 ശതമാനം പേരും ഇഷ്ടപ്പെടുന്നില്ല. 39 ശതമാനം പേർ മാത്രമാണ് സർക്കാറിന് രണ്ടാമത്തെ അവസരം നൽകണമെന്ന് ആഗ്രഹിക്കുന്നവർ.
19 സംസ്ഥാനങ്ങളിലെ 15,859 പേരാണ് സർവേയിൽ പങ്കാളികളായത്. 2013ൽ യു.പി.എ സർക്കാറിെൻറ നാലാം വർഷത്തിലെ ജനപിന്തുണക്ക് സമാനമാണ് എൻ.ഡി.എയുടെ സാഹചര്യമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ശക്തമായ മോദിവിരുദ്ധ വികാരം നിലവിലുണ്ടെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.
നാലിൽ മൂന്ന് മുസ്ലിംകളും അഞ്ചിൽ നാല് ക്രിസ്ത്യാനികളും പകുതിയിലേറെ സിഖുകാരും മോദി വീണ്ടും അധികാരത്തിലേറുന്നത് ഇഷ്ടപ്പെടുന്നില്ല. വലിയൊരു വിഭാഗം ഹിന്ദു വോട്ടർമാരും മോദി തിരിച്ചുവരുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് സർവേ പറയുന്നു. 42 ശതമാനം ഹിന്ദു േവാട്ടർമാർ സർക്കാറിനെതിരായ വികാരമുള്ളവരാണ്. ദലിത്, ആദിവാസി, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവയിൽ ഉൾപ്പെട്ട ഹിന്ദുക്കളാണ് പ്രധാനമായും മോദി സർക്കാറിനെതിരായിട്ടുള്ളത്. സവർണ ഹിന്ദു വിഭാഗങ്ങളാണ് ബി.ജെ.പി പിന്തുണയിൽ ഉറച്ചുനിൽകുന്നത്.
വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നും സർവേ കാണിക്കുന്നു. കോൺഗ്രസ് ഇരുസംസ്ഥാനങ്ങളിലും അഞ്ചുശതമാനത്തിലേറെ വോട്ടുകൾ കൂടുതലായി നേടുമെന്നാണ് വിലയിരുത്തുന്നത്.
രാഹുൽ ഗാന്ധിയുടെ ജനപ്രിയത കഴിഞ്ഞവർഷങ്ങളിൽ ഉയർന്നതായും സർവേ ഫലം വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ ജനപിന്തുണ ഇടിഞ്ഞപ്പോഴാണ് രാഹുൽ മുന്നേറ്റമുണ്ടാക്കിയത്.
അതേസമയം, ടൈംസ്ഗ്രൂപ് നടത്തിയ ഒാൺലൈൻ സർവേയിൽ 71 ശതമാനം പേർ മോദി ഭരണത്തുടർച്ച ആഗ്രഹിക്കുന്നതായി കണ്ടെത്തി. എന്നാൽ, തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും നോട്ടുനിരോധനം നടപ്പാക്കിയതിലും സർക്കാറിന് വീഴ്ച സംഭവിച്ചതായി ഇതിൽ പെങ്കടുത്തവരും സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.