ബംഗളൂരു: ബല്ലാരി ജില്ലയിലെ കാംപ്ലി താലൂക്കില്‍ മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് പത്തുവയസ്സുകാരി മരിച്ചു. ഗൊണാല്‍ സ്വദേശി സുകന്യയാണ് മരിച്ചത്. പ്രദേശത്തെ ഇരുപതോളം ആളുകള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
ഗ്രാമത്തിലെ കുടിവെള്ള സ്രോതസ്സിൽ മലിനജലം കലര്‍ന്നതാണ് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളം കുടിച്ച ഗ്രാമവാസികള്‍ക്ക് അതിസാരവും വയറിളക്കവും അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുകന്യയെ ശനിയാഴ്ച വൈകീട്ട് തന്നെ ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായി ഞായറാഴ്ച രാത്രി വീട്ടില്‍ മരിക്കുകയായിരുന്നു.
ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും കുടിവെള്ളത്തിന്‍റെ സാമ്പ്ള്‍ ശേഖരിച്ച് ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്നും ജില്ല ഹെല്‍ത്ത് ഓഫിസര്‍ ജനാർദന്‍ പറഞ്ഞു. പലരെയും ആശുപത്രികളില്‍ നിന്ന് സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടില്‍തന്നെ ചികിത്സ നടത്തുന്നവരുമുണ്ട്.
ഗുരുതരമാകുന്നവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.