ന്യൂഡൽഹി: മഥുരയിലെ ശാഹി ഈദ്ഗാഹ് -കൃഷ്ണ ജന്മഭൂമി തർക്കത്തിൽ സിവിൽ കേസുകൾ നിലനിൽക്കുമെന്ന അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈകോടതി സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ രണ്ടംഗ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്ന കാര്യത്തിൽ പ്രതികരണം അറിയിക്കാൻ മുസ്‍ലിം വിഭാഗത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മറ്റു ഹരജികൾക്കൊപ്പം മുസ്‍ലിം വിഭാഗത്തിന്റെ ഹരജി നവംബർ നാലിന് പരിഗണിക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ച് അറിയിച്ചു.
സിവിൽ കേസുകൾ നിലനിൽക്കുമെന്ന ൈഹകോടതി സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 1991ലെ ആരാധനാലയ നിയമപ്രകാരം സിവിൽ കേസുകൾ നിലനിൽക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. എന്നാൽ, തെളിവുകളും രേഖകളും പരിശോധിച്ച് മസ്ജിദിന്റെ മതപരമായ സ്വഭാവം നിർണയിക്കേണ്ടതുണ്ടെന്നായിരുന്നു ജസ്റ്റിസ് മായങ്ക് കുമാർ ജെയിനിന്റെ വിധി. പുരാതന ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും അതിനാൽ, പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ ഭൂമി ക്ഷേത്രത്തിനായി കൈമാറണമെന്നുമാണ് ഹിന്ദു വിഭാഗത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.