ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാകിസ്താൻ മുൻ മന്ത്രി ഫവാദ് ചൗധരിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വോട്ട് ചെയ്തതിന് ശേഷം കെജ്രിവാൾ എക്സിലിട്ട് കുറിപ്പിന് ഇംറാൻ ഖാൻ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഫവാദ് ചൗധരി നൽകിയ മറുപടിയാണ് വിവാദത്തിലായത്. കെജ്രിവാളിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.
ഏകാധിപത്യത്തിനും തൊഴിലില്ലായ്മക്കും പണപ്പെരുപ്പത്തിനുമെതിരെ താൻ വോട്ട് ചെയ്തെന്നായിരുന്നു കെജ്രിവാളിന്റെ പോസ്റ്റ്. ഇത് ഷെയർ ചെയ്തുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വെറുപ്പിന്റെ ശക്തികളെ തോൽപ്പിക്കാൻ സാധിക്കട്ടെയെന്നായിരുന്നു ഫവാദ് ചൗധരിയുടെ മറുപടി.
തനിക്കും തന്റെ രാജ്യത്തിനും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്നും അതിന് നിങ്ങളുടെ ട്വീറ്റ് വേണ്ടെന്നുമായിരുന്നു ഇതിനോടുള്ള കെജ്രിവാളിന്റെ മറുപടി. പാകിസ്താനിലെ ഇപ്പോഴത്തെ സ്ഥിതി മോശമാണെന്നും എ.എ.പി അധ്യക്ഷൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. തീവ്രവാദത്തിന്റെ സ്പോൺസർമാർ ഇതിൽ ഇടപ്പെടേണ്ടെന്നും കെജ്രിവാൾ പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പിയും രംഗത്തെത്തി. കെജ്രിവാളിന്റെ അഴിമതിക്ക് പിന്തുണ നൽകുന്നത് പാകിസ്താനാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. നേരത്തെ രാഹുൽ ഗാന്ധിയുടെ വിഡിയോയും ചൗധരി ഷെയർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.