കൊൽക്കത്ത /ന്യൂഡൽഹി/ഗുവാഹതി: പശ്ചിമ ബംഗാളിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ അഞ്ചു മരണം. 45ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. ബിക്കാനീർ - ഗുവാഹതി എക്സ്പ്രസിന്റെ 12 ബോഗികളാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ജൽപായ്ഗുഡി ജില്ലയിൽ ദമോഹാനിക്കും ന്യൂ മയ്നാഗുഡിക്കുമിടയിൽ പാളം തെറ്റിയത്. വടക്ക് കിഴക്കൻ ഫ്രോണ്ടിയർ (എൻ.എഫ്.ആർ) റെയിൽവേ ഡിവിഷനു കീഴിലെ ആലിപുർദ്വാർ മേഖലയിലാണ് അപകടസ്ഥലം. മൂന്നു പേരുടെ മൃതദേഹം സംഭവസ്ഥലത്ത് കണ്ടെത്തി. രണ്ട് പേർ ആശുപത്രിയിലാണ് മരിച്ചത്.
പരിക്കേറ്റവരെ ന്യൂ മയ്നാഗുഡി, ജൽപായ്ഗുഡി ജില്ല ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ട്രെയിനിന്റെ ഒന്നിലേറെ കോച്ചുകൾ പാളത്തിൽ മറിഞ്ഞു കിടക്കുന്നതിന്റെയും സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ചില ബോഗികൾ ഒന്നിനു മീതെ ഒന്നായാണ് കിടക്കുന്നത്. പെട്ടെന്ന് വൻ കുലുക്കമുണ്ടായി ബോഗികൾ മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.
പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബോഗികളിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. രാത്രി എട്ടുമണിയോടെ രക്ഷാപ്രവർത്തനം ഏകദേശം സമാപിച്ചതായി ജൽപായ്ഗുഡി ജില്ല മജിസ്ട്രേട്ട് മൗമിത ഗോതറ ബസു അറിയിച്ചു. പ്രധാന പാതയിലാണ് അപകടമെന്നും അതിനാൽ ഗുവാഹതിയിലേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്നും റെയിൽവേ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ റെയിൽവേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് ലക്ഷം രൂപയും സാധാരണ പരിക്കുള്ളവർക്ക് 25,000 രൂപയും സഹായമായി ലഭിക്കും. അപകടത്തെപ്പറ്റി ഉന്നതതല അന്വേഷണത്തിനും റെയിൽവേ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.