ന്യൂഡൽഹി: ബി.ജെ.പിയുടെ സഖ്യ കക്ഷികളായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വഖഫ് ബില്ലിനെ പിന്തുണക്കുന്നതായി കേന്ദ്ര മന്ത്രി കിരൺ റിജിജു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്റെ രണ്ട് പ്രധാന സഖ്യകക്ഷികളായ നിതീഷ് കുമാറിനും എൻ. ചന്ദ്രബാബു നായിഡുവിനും വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് എന്തെങ്കിലും യോജിപ്പ് ഉണ്ടോ എന്ന പ്രത്യേക ചോദ്യത്തിന് മറുപടിയായി ‘എല്ലാവരും ഇതിൽ ഉണ്ട്’ എന്ന് റിജിജു അവകാശപ്പെട്ടു.
ബില്ലിനെ എതിർക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കൾ നായിഡുവിനെയും നിതീഷിനെയും സമീപിച്ചിരുന്നു. എങ്കിലും ഇരുവരും ബില്ലിന് അനുമതി നൽകിയതായി പാർലമെന്ററി കാര്യ മന്ത്രിയുടെ അവകാശവാദം സൂചിപ്പിക്കുന്നു. നിരവധി മുസ്‍ലിംകളും ബില്ലിനെ പിന്തുണച്ചതായി റിജിജു അവകാശപ്പെട്ടു.
‘എല്ലാവരും കപ്പലിൽ ഉണ്ട്. ചിലർ കുപ്രചരണം നടത്തുന്നു. പാർലമെന്റിലെ മുസ്‍ലിം എം.പിമാർ ഇത് നല്ല പ്രവൃത്തിയാണെന്ന് എന്നോട് പറഞ്ഞു. അവരുടെ പാർട്ടികളുടെ സമ്മർദ്ദം കാരണം അവർ പ്രതിഷേധിക്കാൻ നിർബന്ധിതരാവുകയാണ്’ - ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ റിജിജു പറഞ്ഞു. എന്നാൽ, ആ എം.പിമാരെ സ്പഷ്ടമാക്കാൻ മന്ത്രി തയ്യാറായില്ല.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല വഖഫ് ബില്ലിനെ മുസ്‍ലിം വിരുദ്ധ നിയമമാണെന്നും കേന്ദ്രസർക്കാറിന് ഇത് കൊണ്ടുവരാൻ മറ്റൊരു കാരണവുമില്ലെന്നും പറഞ്ഞ സാഹചര്യത്തിലാണ് റിജുജുവിന്റെ പ്രസ്താവന. ബില്ലിനെക്കുറിച്ച് വ്യാജവാർത്തയാണ് പ്രചരിക്കുന്നതെന്നും റിജിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.