ഗാസിയാബാദ്: ബി.ജെ.പി റാലിയിൽ ദേശിയ പതാകക്ക് മുകളിൽ പാർട്ടി കൊടി ഉയർത്തിയത് വിവാദമായി. ഗാസിയാബാദിലെ റാംലീല മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച റാലിക്കിടെയാണ് സംഭവം. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാലിയിൽ പങ്കെടുക്കാൻ എത്തുന്നതിന് മുൻപാണ് ബി.ജെ.പി പ്രവർത്തകർ മൈതാനത്തിന് മുമ്പിലെ ജവഹർ ഗേറ്റിൽ ഉയർത്തിയിരുന്ന ദേശീയ പതാകക്ക് മുകളിൽ പാർട്ടി പതാക കെട്ടിയത്.
കവാടത്തിന് മുകളിൽ കയറി പാർട്ടി പ്രവർത്തകർ കൊടി കെട്ടിയതിന് പത്രപ്രവർത്തകരും റാലിയിൽ പങ്കെടുക്കാൻ എത്തിയവരും സാക്ഷികളായിരുന്നു. രണ്ടു പതാകകളുടെയും ചിത്രങ്ങൾ ഒാൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവം വാർത്തയായി. ഇതോടെ ജില്ലാ അധികൃതർ സ്ഥലത്തെത്തി പാർട്ടി പതാക കവാടത്തിൽ നിന്ന് നീക്കം ചെയ്തു. സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ദേശിയ പതാകക്ക് മുകളിലോ സമാന്തരമോ ഒപ്പമോ മറ്റ് കൊടികളോ വസ്തുക്കളോ സ്ഥാപിക്കാൻ പാടില്ലെന്നാണ് പതാക നിയമ (ഫ്ലാഗ് കോഡ്) പ്രകാരം വ്യക്തമാക്കുന്നത്. നിയമലംഘനം നടത്തിയവർക്കെതിരെ അധികൃതർക്ക് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.