ന്യൂഡല്‍ഹി: കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന 'മ്യൂക്കോമൈകോസിസ്' (ബ്ലാക്ക് ഫംഗസ്) എന്ന ഫംഗസ്ബാധക്കെതിരെ ജാഗ്രത നിർദേശവുമായി കൂടുതൽ സംസ്ഥാനങ്ങൾ. ബ്ലാക് ഫംഗസിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഹരിയാന ഡോക്ടർമാർക്ക് നിർദേശം നൽകി.
മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്,ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി എയിംസില്‍ മാത്രം 23 പേര്‍ക്ക് ഈ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 20 പേരും കോവിഡ് ബാധിതരാണെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ബ്ലാക് ഫംഗസ് പുതിയ രോഗബാധയല്ല. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണ്.
ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് ബാധിച്ച കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട ഫംഗസ് ബാധ ചിലപ്പോള്‍ തീവ്രതയുള്ളതും മാരകവുമായി മാറിയേക്കാം. അനിയന്ത്രിത രക്തസമ്മര്‍ദത്തോടൊപ്പം പ്രമേഹം ഉള്ളവരിലും കീമോതെറപ്പിക്ക് വിധേയരായവരിലുമായിരുന്നു കോവിഡിന് മുമ്പ് ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തോടെ ഈ ഫംഗസ് ബാധ സാധാരണമായിത്തീര്‍ന്നെന്നും ഗുലേറിയ ചൂണ്ടിക്കാട്ടി.
ബ്ലാക് ഫംഗസിനെതിരെ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. കണ്ണിനും മൂക്കിനും ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, രക്തം ഛർദിക്കൽ, മാനസികാവസ്ഥയിൽ വ്യതിയാനം തുടങ്ങിയവയെല്ലാം ബ്ലാക് ഫംഗസിെൻറ ലക്ഷണങ്ങളാണ്.
അനിയന്ത്രിത പ്രമേഹവും, കോവിഡ് ചികിത്സക്കായി കഴിക്കുന്ന സ്റ്റിറോയ്ഡുകൾ പ്രതിരോധ സംവിധാനത്തെ അമർച്ച ചെയ്യുന്നതും, ദീർഘകാല ഐ.സി.യു വാസവുമെല്ലാം ഇതിലേക്ക് നയിക്കുന്നതായി ഐ.സി.എം.ആർ ചൂണ്ടിക്കാട്ടി.
ബ്ലാക് ഫംഗസ് ഇതുവരെ വലിയ രോഗവ്യാപനമായി മാറിയിട്ടില്ലെന്നും സ്ഥിതിഗതികൾ കേന്ദ്രം നിരീക്ഷിക്കുകയാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
സ്വയം ചികിത്സയും സ്റ്റിറോയ്ഡിെൻറ അമിത ഉപയോഗവും നിയന്ത്രിക്കണം. പ്രമേഹം നിയന്ത്രിക്കുക എന്നതാണ് സുപ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.ബ്ലാക് ഫംഗസ് സംസ്ഥാനത്ത് 2,000 പേർക്ക് ബാധിച്ചിട്ടുണ്ടെന്നും ഇതിൽ 52 പേർ മരിച്ചതായും വെള്ളിയാഴ്ച മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.