ന്യൂഡൽഹി: ആറുമാസത്തെ കർണാടക സർക്കാറിന്‍റെ നേട്ടങ്ങൾ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് കോളേജിൽ പ്രവേശനം നിഷേധിക്കപ്പെട്ടതു മുതൽ സംസ്ഥാനത്തുടനീളം വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.
ആറ് മാസത്തെ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകവും ബൊമ്മൈ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കൈമാറി. ട്വിറ്ററിലൂടെ ബൊമ്മൈ തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവെച്ചത്.
സംസ്ഥാനത്തെയും രാജ്യതലസ്ഥാനത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിൽ താനുമായി ചർച്ച ചെയ്യാന്‍ സമയം കണ്ടെത്തിയ അമിത് ഷാക്ക് ബൊമ്മൈ ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ബൊമ്മൈ സർക്കാർ ആവിഷ്കരിച്ച ക്ഷേമപദ്ധതികളുടെ സ്വാധീനത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിന്‍റെ പഠന റിപ്പോർട്ടും അമിത് ഷാക്ക് നൽകിയതായി ബൊമ്മൈ ട്വീറ്റിൽ സൂചിപ്പിച്ചു.
അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടക മുഖ്യമന്ത്രിയെടക്കം സ്ഥാനത്ത് നിന്ന് മാറ്റി പുതിയ നേത്യത്വത്തെകൊണ്ടു വരാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.