അമൃത്സർ: ഇന്നലെ അവർ വൈരം മറന്നു. തോളിൽ കൈയിട്ടു, തമാശപറഞ്ഞ് ചിരിച്ചു. അപൂർവമാണ് ഇത്തരം കൂടിക്കാഴ്ച. വർഷത്തിൽ മൂന്നോ നാലോ തവണ. ചിലപ്പോൾ അതുമുണ്ടാകില്ല. അതിർത്തിയിലെ പിരിമുറുക്കത്തെ ആശ്രയിച്ചാണ് എല്ലാം. എന്നാൽ, ഇത്തവണ ശത്രുത മറന്നുള്ള ഒരുമിക്കലിന് കാരണമായത് ദീപാവലി ആഘോഷം. സാധാരണ അതിർത്തിക്കിരുപുറവും ജാഗരൂകരാകുന്നവർ കളിച്ചും ചിരിച്ചും ഒത്തുകൂടി. അങ്ങനെ അതിർത്തിയിൽ അട്ടാരിയിലെ ‘സീറോ ലൈൻ’ സൗഹൃദവേദിയായി.
അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) കമാൻഡൻറ് സുദീപ് കുമാറാണ്, പാകിസ്താൻ റേഞ്ചേഴ്സ് വിങ് കമാൻഡർ ബിലാൽ അഹ്മദിന് ദീവാലി മധുരം കൈമാറിയത്. കഴിഞ്ഞ ദീപാവലിക്ക് ഇങ്ങനെയൊരു ചടങ്ങുണ്ടായിരുന്നില്ല. ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ചതും അതിർത്തിയിൽ നിലക്കാതെ വെടിമുഴങ്ങിയതും പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണവുമായിരുന്നു അതിനു കാരണം.
2015ലെ ഇൗദാഘോഷ വേളയിൽ പാകിസ്താനും മധുരം കൈമാറാൻ തയാറായില്ല. പിന്നീട് നയതന്ത്ര തലത്തിൽ നടത്തിയ കൂടിക്കാഴ്ചകളിലൂടെയാണ് സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചത്. തുടർന്ന് 2016ലെ സ്വാതന്ത്ര്യ ദിനത്തിലും ഹോളി ആഘോഷ ദിനത്തിലും പരസ്പരം മധുരം കൈമാറി. ഇൗ വർഷം റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഇൗദ് ആഘോഷ വേളകളിൽ മധുരം ൈകമാറിയിരുന്നു.
അതിർത്തിയിൽ സംഘർഷം ലഘൂകരിക്കാനും പരസ്പര സഹകരണം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഇരുസൈനിക വിഭാഗങ്ങളും പ്രധാന ദേശീയ-ഉൽസവ ദിനങ്ങളിൽ മധുരം കൈമാറുന്ന ചടങ്ങ് നിലനിർത്തിേപ്പാരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.