ന്യൂഡൽഹി: 2017ലെ രക്തദാതാക്കളുടെ നിയമങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഡൽഹി ആസ്ഥാനമായുള്ള സ്വവർഗാനുരാഗി സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും.
റെയിൻബോ ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ ഡയറക്ടർ ഷെരീഫ് ഡി രംഗ്‌നേക്കറാണ് ഹരജി നൽകിയത്. മെഡിക്കൽ സാങ്കേതികവിദ്യയും വിദ്യാഭ്യാസവും, പ്രത്യേകിച്ച് ഹെമറ്റോളജി മേഖലയിൽ വളരെയധികം പുരോഗമിച്ചിട്ടുണ്ടെന്നും രക്തദാനത്തിന് മുമ്പ് ദാതാക്കളുടെ സ്‌ക്രീനിംഗ് നടത്തുണ്ടെന്നും രംഗ്‌നേക്കർ തന്‍റെ പൊതുതാൽപ്പര്യ ഹരജിയിൽ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 17, 21 പ്രകാരം ഇത് അവകാശ ലംഘനമാണെന്നും രംഗ്‌നേക്കർ ചൂണ്ടിക്കാട്ടി. ന്യായമായ നിയന്ത്രണങ്ങളോടെ, സ്വവർഗ്ഗാനുരാഗികൾക്കും എൽ.ജി.ബി.ടി.ക്യു.ഐ വ്യക്തികൾക്കും രക്തം ദാനം ചെയ്യാൻ അനുവദിക്കുന്ന മാർഗ നിർദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തോട് കോടതി നിർദ്ദേശിക്കണമെന്ന് രംഗ്നേക്കർ ആവശ്യപ്പെടുന്നു.
നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും (NBTC) നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനും (NACO) ചേർന്നാണ് രക്തദാതാക്കളുടെ നിയമങ്ങൾ പുറപ്പെടുവിച്ചത്. ഇതിൽ ട്രാൻസ്‌ജെൻഡർസിനെയും സ്ത്രീ ലൈംഗിക തൊഴിലാളികളെയും എൽ.ജി.ബി.ടി.ക്യു.ഐ വ്യക്തികളെയും രക്തം ദാനം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.എസ്, യു.കെ, കാനഡ, ഇസ്രായേൽ തുടങ്ങിയ നിരവധി രാജ്യങ്ങൾ ഈ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുകയും സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്കും മറ്റും രക്തം ദാനം ചെയ്യാമെന്ന് വ്യക്തമാക്കി പുതിയ നിയമങ്ങൾ നടപ്പാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.