ന്യൂഡൽഹി: വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു. അതിനായി നിയമഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വ്യോമയാന സുരക്ഷാ ചട്ടത്തിലും 1982ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ വിമാനങ്ങൾക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളിൽ അന്വേഷണം നടക്കുകയാണ്. ഭീഷണികൾ നിസ്സാരമായി കാണാനാകില്ല. കുറ്റവാളികൾക്ക് യാത്രവിലക്ക് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. വ്യാജ കോളുകൾക്കെതിരെയും ഇ മെയിലുകൾക്കെതിരെയും കർശന നടപടി വേണം. ഈ തരത്തിലുള്ള വ്യാജ ഭീഷണി സന്ദേശങ്ങൾ യാത്രക്കാർക്കും വിമാനകമ്പനികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിന് പരിഹാരം വേണം-കേന്ദ്ര മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിലായി 100 ഓളം ഇന്ത്യൻ വിമാനങ്ങൾക്കു നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതിൽ കൂടുതലും വ്യാജ ബോംബ് ഭീഷണി സന്ദേശമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ലണ്ടന്‍, ജര്‍മനി, കാനഡ, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഐ.പി അഡ്രസുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ വന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വി.പി.എന്‍ ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഈ ഐ.പി അഡ്രസുകള്‍ വിശ്വസിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.