കൊച്ചി: 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരട്ടത്താപ്പാണ് തുടരുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതിയംഗവുമായ ആനന്ദ് ശർമ എം.പി. രണ്ട് കോടി തൊഴിലവസരങ്ങൾ, കള്ളപ്പണം തിരികെയെത്തിക്കും, ഭരണ സുതാര്യത, എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം, അേച്ഛ ദിൻ എന്നിങ്ങനെ വാഗ്ദാനങ്ങൾ നൽകിയാണ് മോദി ഭരണത്തിലേറിയത്.
എന്നാൽ, ജനങ്ങൾക്ക് ഇന്നുവരെ നല്ല ദിനം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. കർഷകർ അടിച്ചമർത്തപ്പെടുകയും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ അക്രമത്തിന് ഇരയാകുകയുമാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണ് റഫാൽ ഇടപാട്. ഒന്നിനും വ്യക്തമായ മറുപടി നൽകാതെ മൗനവ്രതം തുടരുകയാണ് മോദി. പ്രതിരോധ മന്ത്രിയും അസത്യമാണ് പറയുന്നത്. ജനങ്ങളുടെ കോടതിയിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടിവരും. അടുത്ത തെരഞ്ഞെടുപ്പിൽ ജനം ഇതിനെല്ലാം ശിക്ഷ വിധിക്കും.
2019ലെ തെരഞ്ഞെടുപ്പ് പ്രത്യയശാസ്ത്ര പോരാട്ടം കൂടിയാണ്. രാജ്യത്തിന് ആവശ്യമില്ലാത്ത വ്യക്തിയെയും പ്രത്യയശാസ്ത്രത്തെയും ഇല്ലാതാക്കുകയാണ് രാജ്യത്തിനുവേണ്ടി ചെയ്യാവുന്ന നല്ല കാര്യം. പ്രതിപക്ഷ മുന്നണിയെന്ന ആശയം ഉപേക്ഷിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യകക്ഷികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ എം.പി പി.സി. ചാക്കോ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയാറാക്കുന്നതിന് മുന്നോടിയായുള്ള സംവാദ പരിപാടികൾക്കായാണ് ആനന്ദ് ശർമ കൊച്ചിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.