'ബിപോര്‍ജോയ് കരതൊട്ടതിനെതുടർന്ന് കച്ച് കടൽതീരത്ത് സുരക്ഷ ഒരുക്കിയപ്പോൾ
അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ബിപോര്‍ജോയ്' ഗുജറാത്ത് തീരത്ത് കരതൊട്ടു. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് ശക്തമായ കാറ്റും മഴയുമായി തീരം തൊട്ടത്. 140 കിലോമീറ്റർ തീവ്രതയുള്ള ശക്തമായ കാറ്റാണ് പടിഞ്ഞാറൻ ഗുജറാത്തിന്റെ സൗരാഷ്ട്ര, കച്ച് തീര മേഖലകളിൽ ആഞ്ഞടിച്ചത്. ജാംനഗർ പട്ടണമടക്കം മേഖലകളിൽ കനത്ത മഴ കൂടിയായത് ഭീതി ഇരട്ടിയാക്കി.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തീരദേശ ജില്ലകളിൽനിന്ന് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടമുണ്ടായി.
കച്ച്, ജാംനഗർ, മോർബി, രാജ്കോട്ട്, ദേവഭൂമി ദ്വാരക, ജുനഗഡ്, പോർബന്തർ, ഗിർ സോമനാഥ് എന്നീ തീരദേശ ജില്ലകളിൽനിന്നാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. കച്ച് ജില്ലയിലെ തീരപ്രദേശത്തുനിന്ന് മാത്രം 34,300 പേരെ മാറ്റി. 76 ട്രെയിന്‍ സര്‍വിസുകൾ പൂര്‍ണമായും 67 എണ്ണം ഭാഗികമായും റദ്ദാക്കി.
വ്യാഴാഴ്ച രാവിലെ മുതല്‍ തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. മൂന്നു മീറ്റർ ഉയരത്തിൽ തിരമാലകൾ വീശിയടിച്ചു. ദ്വാരക, ഓഖ, ദിയു, നാലിയ, വെരാവൽ, ഭുജ്, പോർബന്തർ, കണ്ഡ്ല എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ സുരക്ഷ അവലോകന യോഗം ചേർന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെയും വിവിധ ഇടങ്ങളിലായി നിയോഗിച്ചിരുന്നു. വ്യോമ, നാവിക, കരസേനാംഗങ്ങളെയും സജ്ജമാക്കി നിർത്തിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 15 കപ്പലുകളും ഏഴ് വിമാനങ്ങളും ഹെലികോപ്ടറുകളും നിരവധി ബോട്ടുകളും ഒരുക്കി നിർത്തി. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനം വിലക്കി. ചില ജില്ലകളിൽ അവധി നൽകിയതിന് പുറമെ 17ന് വരെയുള്ള പൊതു പരീക്ഷകളും മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.