മുംബൈ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി വീട്ടുതടങ്കലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലഖക്ക് ഐ.എസ്.ഐ, മാവോവാദി സംഘടനകളുമായി ബന്ധമുള്ളതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കോടതി. നവ്ലഖയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പ്രത്യേക ജഡ്ജി രാജേഷ് കടാരിയയുടെ പരാമർശം. കഴിഞ്ഞ ആറിനാണ് ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവ് വ്യാഴാഴ്ചയാണ് ലഭ്യമായത്.
പാക് ചാരസംഘനയായ ഐ.എസ്.ഐ ബന്ധത്തിന്റെ പേരിൽ അമേരിക്കൻ കോടതി ശിക്ഷിച്ച കശ്മീർ വിമോചന വാദി സയ്യദ് ഗുലാം നബി ഫാക്കുവേണ്ടി നവ്ലഖ നൽകിയതായി പറയുന്ന ദയാഹരജിയടക്കം എൻ.ഐ.എ നിരത്തിയ തെളിവുകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇലക്േട്രാണിക് തെളിവുകളിലെ അവിശ്വാസ്യതയാണ് നവ്ലഖയുടെ അഭിഭാഷക കോടതിയിൽ എതിർവാദമായി ഉന്നയിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ എൻ.ഐ.എ കോടതി നവ്ലഖയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒഴുക്കൻമട്ടിലല്ലാതെ ജാമ്യം നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് നിർദേശിച്ച് ബോംബെ ഹൈകോടതി ആ വിധി റദ്ദാക്കുകയും ജാമ്യ ഹരജിയിൽ ആദ്യംമുതൽ വാദം കേൾക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും നടത്തിയ വാദപ്രതിവാദത്തിന് ശേഷമാണ് എൻ.ഐ.എ കോടതിയുടെ ഈ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.