തിരുവനന്തപുരം: ടൂറിസം രംഗത്തെ നിക്ഷേപങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കേരളത്തിനായിട്ടുണ്ട്. ആഭ്യന്തര-വിദേശ സഞ്ചാരികളുടെ എണ്ണത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനയുണ്ടായി. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘ഇൻവെസ്റ്റേഴ്സ് മീറ്റ്’ ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ടൂറിസം വരുമാനത്തിലും ഉയർച്ച രേഖപ്പെടുത്താനായി. ജി.ഡി.പിയുടെ 12 ശതമാനമാണ് ടൂറിസം വരുമാനം. കാരവൻ ടൂറിസമടക്കം പദ്ധതികൾ ഉണർവായി. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു സഞ്ചാരം സുഗമമാക്കാൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങൾ തമ്മിൽ മികച്ച കണക്ടിവിറ്റി ഉറപ്പാക്കാനുമായിട്ടുണ്ട്. സഞ്ചാരികളുടെ പ്രതിക്ഷക്കൊത്ത് സൗകര്യങ്ങളൊരുക്കാൻ നമുക്ക് കഴിയും. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുന്ന സുസ്ഥിര ടൂറിസം സംരംഭങ്ങളിൽ നിക്ഷേപം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ.വി. വേണു, മലബാർ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ്, കല്യാൺ സിൽക്സ് എം.ഡി ടി.എസ്. പട്ടാഭിരാമൻ, ഇൻഫോസിസ് മുൻ സി.ഇ.ഒ എസ്.ഡി. ഷിബുലാൽ, ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ, എസ്. പ്രേംകൃഷ്ണൻ, കെ. ബിജു, എസ്.കെ. സജീഷ്, ഡോ. മനോജ് കുമാർ, ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ ടൂറിസം നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്താനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.