ലക്നോ: ഉത്തർപ്രദേശിലെ കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിലെ അധ്യാപിക വിവിധ സ്കൂളുകളിൽ പഠിപ്പിച്ച വകയിൽ ഒരു വർഷം ശമ്പളമായി വാങ്ങിയത് ഒരു കോടി രൂപ. വകുപ്പ് ടീച്ചർമാരുടെ ഡാറ്റാബേസ് തയാറാക്കുന്നതിന്‍റെ ഭാഗമായാണ് കണക്കുകൾ പുറത്തുവന്നത്. കുറ്റക്കാരിയായി കണ്ടെത്തിയ കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിലെ അനാമിക ശുക്ള എന്ന അധ്യാപികക്കെതിരെ ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇവരുടെ ശമ്പളം തടഞ്ഞുവെക്കാനും ഉത്തരവായി.
വിദ്യാഭ്യാസ വകുപ്പ് ഈയിടെയാണ് സംസ്ഥാനത്തെ സ്കൂളുകളുടെ ഡാറ്റാബേസ് തയാറാക്കിയത്. ഇതിനിടെയാണ് അധ്യാപിക ഒരേ സമയം 25 സ്കൂളുകളിൽ പഠിപ്പിച്ചതായും അതിന് വെവ്വേറം പ്രതിഫലം കൈപ്പറ്റിയതായും കണ്ടെത്തിയത്. ഒരേ സമയത്ത് അമേത്തി, അംബേദ്ക്കർ നഗർ, റായ്ബറേലി, പ്രയാഗ്രാജ്, അലിഗഡ് എന്നീ ജില്ലകളിലെ സ്കൂളുകളിലാണ് ഇവരുടെ പേര് രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.
വ്യാജരേഖയുണ്ടാക്കിയാണ് പല സ്ഥലത്തുനിന്നും 13 മാസങ്ങളായി ഇവർ തുക കൈപ്പറ്റിയത്. വിദ്യാഭ്യാസ വകുപ്പിന് ഡിജിറ്റൽ ഡാറ്റാബേസ് ഇല്ലാത്തതിനാലാണ് ഇത് കണ്ടെത്താനാകാതെ പോയതെന്നാണ് കരുതപ്പെടുന്നത്. പല സ്കൂളുകളിൽ നിന്നും തുക നിക്ഷേപിക്കാനായി ഇവർ ഒരേ അക്കൗണ്ട് നമ്പർ തന്നെയാണ് നൽകിയിട്ടുള്ളത്.
മണിപുരി ജില്ലയിലാണ് അധ്യാപികയുടെ താമസം. അഞ്ജലി ശുക്ളക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ എടുക്കാറുണ്ട്. ഇതിന്‍റെ മറവിലാണോ കൃത്രിമത്വം നടന്നത് എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.