ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈകോടതി​

ചണ്ഡിഗഢ്: കഴിഞ്ഞ ദിവസം നടന്ന ​ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ വരണാധികാരി കൃത്രിമം നടത്തി ബി.ജെ.പിയെ വിജയിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യത്തിന്റെ മേയർ സ്ഥാനാർഥി കുൽദീപ് കുമാർ സമർപ്പിച്ച ഹരജി പഞ്ചാബ്-ഹരിയാന ഹൈകോടതി തള്ളി. അതേസമയം, ഹരജിയിൽ കോടതി ചണ്ഡിഗഢ് യു.ടി അഡ്മിനിസ്ട്രേഷനോടും മുനിസിപ്പൽ കോർപറേഷനോടും വിശദീകരണം തേടിയിട്ടുണ്ട്. മൂന്നാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. ജസ്റ്റിസ് സുധീർ സിങ്, ഷർഷ് ബങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

‘പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി മേയർ മനോജ് കുമാർ സോങ്കറും പ്രിസൈഡിങ് ഓഫിസർ അനിൽ മസിഹും ചേർന്ന് ജനാധിപത്യ പ്രക്രിയയെ വഞ്ചിച്ചെന്ന് കുൽദീപ് കുമാർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. റിട്ട. ഹൈകോടതി ജഡ്ജിന്റെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ ഹൈകോടതി നിർദേശം നൽകണമെന്നും ചണ്ഡിഗഢ് എസ്.എസ്.പിയുടെ നേതൃത്വത്തിൽ നിഷ്പക്ഷ ഏജൻസിയെ അന്വേഷണത്തിന് നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ അരങ്ങേറുകയും ഏവരെയും അമ്പരപ്പിച്ച് ബി.ജെ.പി ജയിച്ചുകയറുകയുമായിരുന്നു. 35 അംഗ കോർപറേഷനിൽ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണി അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. ‘ഇൻഡ്യ’ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. ഇതാണ് ബി.ജെ.പിയുടെ ‘ചതി’യായി വിശേഷിപ്പിക്കപ്പെട്ടത്. വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് ​കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിക്കുന്നത്.

ജനുവരി 18ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫിസറുടെ അസുഖം പറഞ്ഞ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. വിഷയത്തിൽ ഇടപെട്ട പഞ്ചാബ്-ഹരിയാന ഹൈകോടതി തെരഞ്ഞെടുപ്പ് ജനുവരി 30ന് മുമ്പ് നടത്തണമെന്ന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഫലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരുന്നു. ‘ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ പകൽവെളിച്ചത്തിൽ തട്ടിപ്പ് നടത്തിയ രീതി അങ്ങേയറ്റം ആശങ്കാജനകമാണ്. ഒരു മേയർ തെരഞ്ഞെടുപ്പിൽ ഇത്തരക്കാർക്ക് ഇത്രയും തരംതാഴാൻ കഴിയുമെങ്കിൽ, അവർക്ക് രാജ്യത്തെ തെരഞ്ഞെടുപ്പിൽ ഏതറ്റം വരെയും പോകാനാകും. ഇത് വളരെ ആശങ്കാജനകമാണ്’ -കെജ്രിവാൾ എക്സിൽ കുറിച്ചു. പ്രിസൈഡിങ് ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.എ.പി എം.പി രാഘവ് ഛദ്ദ ക്രിമിനൽ കേസ് നൽകിയിട്ടുണ്ട്.

Tags:    
News Summary - High Court rejects request to stay Chandigarh Mayor election results; A notice was sent to the Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.