ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തതിന് ഡൽഹി കലാപ ഗൂഢാലോചന കേസിൽപെടുത്തി യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി ജൂലൈ 22ന് പരിഗണിക്കും. ജാമ്യം നൽകാൻ വിസമ്മതിച്ച വിചാരണകോടതിയുടെ സമീപകാല ഉത്തരവിനെതിരെയുള്ള ഹരജി ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
സ്ഥിരം ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്‍റെ ആദ്യ ഹരജി 2022 മാർച്ചിൽ വിചാരണ കോടതി തള്ളി. മെയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും വിചാരണകോടതി തള്ളി. സുപ്രീം കോടതിയിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പിൻവലിച്ചതിന് പിന്നാലെയാണ് ഉമർ ഖാലിദ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്. 2022 ഒക്ടോബറിൽ തനിക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതിയുടെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതൽ ജയിലിൽ കഴിയുകയാണ്.
യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.അതിനിടെ, 2022 ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം ഉമർ ഖാലിദിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.