ബംഗളൂരു: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ബംഗളൂരുവിലെ ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ലാതായതോടെ ചികിത്സ തേടി ആളുകൾ മറ്റു നഗരങ്ങളിലേക്ക് പോകുന്നു.
ബംഗളൂരുവിൽ കോവിഡ് ബാധിച്ച് രോഗലക്ഷണമുള്ള ഗുരുതര രോഗികളായ മലയാളികളെ ഉൾപ്പെടെ സന്നദ്ധ സംഘടനകൾ പ്രത്യേകം ആംബുലൻസിൽ കോഴിക്കോടേക്കും വയനാട്ടിലേക്കും മറ്റു ജില്ലകളിലേക്കും കൊണ്ടുപോവുകയാണ്. ബംഗളൂരുവിൽ വെൻറിലേറ്ററും ഐ.സി.യു കിടക്കകളും തേടി സമയം കളയുന്നത് ജീവൻ അപകടത്തിലാക്കുമെന്ന ചിന്തയിലാണ് ചികിത്സക്കായി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത്.
മംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കും ബംഗളൂരുവിൽനിന്നുള്ളവർ പോകുന്നുണ്ട്. ഇവിടങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഇൗ നഗരങ്ങളില്‍ താരതമ്യേന കുറവായതും ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമായതുമാണ് രോഗികളുടെ ഒഴുക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യ ആശുപത്രികളിലാണ് ബംഗളൂരുവില്‍നിന്നുള്ള രോഗികളില്‍ വലിയൊരു ശതമാനവും പ്രവേശിക്കുന്നത്. എന്നാല്‍, ബംഗളൂരുവില്‍ നിന്ന് രോഗികളെത്തി ആശുപത്രികളില്‍ പ്രവേശിക്കുന്നത് മംഗളൂരുവിലെ പ്രദേശവാസികളായ രോഗികള്‍ക്ക് കിടക്ക ലഭിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുമുണ്ട്.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണര്‍ കെ.വി. രാജേന്ദ്ര പറഞ്ഞു. രോഗികളെ തടയാന്‍ കഴിയില്ലെങ്കിലും മാര്‍ഗനിര്‍ദേശം കൊണ്ടുവരാനാണ് ജില്ല ഭരണകൂടം ആലോചിക്കുന്നത്.
മംഗളൂരുവിന് പുറമെ മൈസൂരുവിലേക്കും ബംഗളൂരുവിൽനിന്നുള്ള രോഗികൾ ചികിത്സക്കായി പോകുന്നുണ്ട്. ഇതോടെ മൈസൂരുവിലെ ആശുപത്രികളിലെ കിടക്കകളും നിറയുകയാണ്.
ആശുപത്രികളിലെ കിടക്കകൾ വർധിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപടികൾ വൈകുന്നത് ചികിത്സ ലഭിക്കുന്നത് വൈകിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.