ഷിംല: ഗുജറാത്തിലെ കനത്ത പരാജയത്തിൽ കോൺഗ്രസിന് മുഖം രക്ഷിക്കാനായത് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിലാണ്. വിജയം ഉറപ്പിച്ചതോടെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചയിലാണ് പാർട്ടി നേതൃത്വം.
അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങിനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത്. വിദർഭ സിങ്ങിന്റെ മകനെന്ന നിലയിൽ മുഖ്യമന്ത്രി പദവി അമ്മയെ ഏൽപിക്കണമെന്ന് മകനും എം.എൽ.എയുമായ വിക്രമാദിത്യ പറഞ്ഞു. വിദർഭസിങ്ങിന്റെ മകനെന്ന നിലയിലല്ലാതെ തന്നെ താൻ ഉത്തരവാദിത്തമുള്ള നേതാവാണെന്നും വിക്രമാദിത്യ തുടർന്നു. പാർട്ടി എന്താണോ തീരുമാനിക്കുന്നത് അത് രണ്ടുകൈയും നീട്ടി സ്വീകരിക്കും. ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയെ ആയിരിക്കും പാർട്ടി തെരഞ്ഞെടുക്കുക എന്ന് ഉറപ്പുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മാണ്ടിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രതിഭ സിങ്.
നിലവിലെ പ്രതിപക്ഷ നേതാവ് സുഖ്‍വീന്ദർ സുഖുവിന്റെ പേരും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. ബി.ജെ.പിയുടെ ഓപറേഷൻ ലോട്ടസ് എന്ന കുശാഗ്ര തന്ത്രത്തെ ഭയപ്പെടുന്നതിനാൽ ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതാണ് സുരക്ഷിതമെന്നാണ് പലരും ചിന്തിക്കുന്നത്. മുഖ്യമന്ത്രി കസേര ലഭിച്ചില്ലെങ്കിൽ സുഖ്‍വീന്ദർ സുഖു ബി.ജെ.പിക്കൊപ്പം മറുകണ്ടം ചാടാനുള്ള സാധ്യത ഏറെയാണെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. മുകേഷ് അഗ്നിഹോത്രിയുടെ പേരും പരിഗണിക്കുന്നുണ്ട്. 68 സീറ്റുകളുള്ള ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ 39 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.