ന്യൂഡൽഹി: സൈനികരുടെ രക്തമൊഴുക്കിയ ഇന്ത്യ-ചൈന അതിർത്തി സംഘർഷം ചർച്ചയിലൂടെ സമവായത്തിലേക്ക്. കിഴക്കൻ ലഡാക്കിൽ ഗൽവാനിലെ യുദ്ധസമാന മേഖലയിൽനിന്ന് പിന്മാറാൻ ഇരുസൈന്യവും ധാരണയിലെത്തി. ചൈനയുടെ ഭാഗത്തുള്ള ചുഷൂലിൽ മോൽദോ എന്ന സ്ഥലത്ത് ലഫ്. ജനറൽ ഹരീന്ദർ സിങ്, ചൈനീസ് കമാൻഡർ ലിയു ലിൻ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച 11 മണിക്കൂർ മാരത്തൺ ചർച്ചയിലാണ് നിർണായക നീക്കം.
ഹൃദ്യവും ക്രിയാത്മകവുമായ അന്തരീക്ഷത്തിലായിരുന്നു ചർച്ചയെന്ന് ഇരുഭാഗവും പറഞ്ഞു. പിന്മാറ്റ നടപടിക്രമം രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പ്രാവർത്തികമാക്കുമെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ വിശദീകരിച്ചു. സ്ഥിതി ശാന്തമാക്കാൻ ധാരണയിലെത്തിയതായി ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലീജിയനും അറിയിച്ചു.
ചൈനയുടേത് ആസൂത്രിത ആക്രമണമായിരുന്നുവെന്ന് ചർച്ചയിൽ ഇന്ത്യൻ സംഘം ചൂണ്ടിക്കാട്ടി. കിഴക്കൻ ലഡാക്കിൽനിന്ന് ചൈനീസ് സേനയെ ഉടൻ പിൻവലിക്കണമെന്നും യഥാർഥ നിയന്ത്രണരേഖയിൽ, 3500 കിലോമീറ്ററിൽ വിന്യസിക്കുന്ന സൈനികരുടെ എണ്ണം കുറക്കണമെന്നും ഇന്ത്യ നിർദേശിച്ചു.
ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ ആഴ്ച 20 സൈനികരുടെ മരണത്തിനിടയാക്കിയ സംഘർഷത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു ആദ്യ കമാൻഡർതല കൂടിക്കാഴ്ചയെന്ന് ഴാവോ ലീജിയൻ പറഞ്ഞു. ചർച്ചയിലൂടെ സ്ഥിതി ശാന്തമാക്കാനുള്ള ഇരുരാജ്യങ്ങളുടെയും സന്നദ്ധതയാണ് ഇതിൽ പ്രകടമായത്. പിന്മാറ്റത്തിന് തീരുമാനമായെന്ന ഇന്ത്യൻ സേനയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, അതിർത്തിയിൽ സൈനിക തലത്തിൽ സ്വീകരിക്കേണ്ട പ്രത്യേക നടപടികൾ ചർച്ചയിലാണെന്നായിരുന്നു മറുപടി. ഗൽവാൻ സംഘർഷത്തിൽ 40 ചൈനീസ് സൈനികർ മരിച്ചുവെന്ന വാർത്ത വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച ചൈനയുടെ ആദ്യ ഔദ്യോഗിക വിശദീകരണമാണിത്.
അതിനിടെ, ലഡാക്ക് സന്ദർശിക്കുന്ന കരസേന മേധാവി ജനറൽ എം.എം നരവനെ ചർച്ചയുടെ പുരോഗതിയും അതിർത്തിയിലെ സാഹചര്യവും അവലോകനം ചെയ്തു. ലേയിലെ സൈനിക ആശുപത്രിയിൽ പരിക്കേറ്റു കഴിയുന്ന സൈനികരെ അദ്ദേഹം കണ്ടു. അതിർത്തിയിൽ സൈനിക പിന്മാറ്റത്തിന് തുടക്കമിട്ടതിനിടയിലായിരുന്നു ജൂൺ 15ന് ഇന്ത്യ- ചൈന സൈനികരുടെ ഏറ്റുമുട്ടൽ. ഇതോടെ സംഘർഷം മുറുകി. തുടർന്നായിരുന്നു ലഫ്. ജനറൽതല ചർച്ച.
'വലിയ ശബ്ദങ്ങൾ' മാതൃകയാകണം
രാജ്യാന്തര ചട്ടം മാനിച്ചും മറ്റുള്ളവരുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞും ലോകത്തെ 'വലിയ ശബ്ദങ്ങൾ' മാതൃക കാണിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ-ചൈന-റഷ്യ രാജ്യങ്ങളുടെ കൂട്ടായ്മയായ 'റിക്' വിദേശകാര്യ മന്ത്രിതല ഒാൺലൈൻ യോഗത്തിലായിരുന്നു ചൈനയുടെ പേരു പരാമർശിക്കാതെ ജയ്ശങ്കറുടെ പരാമർശം. ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത് ചൈന നടത്തിയ ആസൂത്രിത ആക്രമണത്തിലാണെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.