കാബൂൾ: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അഫ്ഗാനിസ്താനിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യയിലെത്തി. 129 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനമാണ് തലസ്ഥാനമായ കാബൂളിൽ നിന്ന് ഡൽഹിയിലെത്തിയത്.
ഞായറാഴ്ച ഉച്ചക്ക് 12.43ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ വൈകിയാണ് കാബൂളിൽ ഇറങ്ങിയത്. 40 പേരുമായാണ് വിമാനം കാബൂളിലേക്ക് വന്നത്. 162 യാത്രക്കാരുമായി മടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും 129 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ലാൻഡിങ്ങിന് ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നാണ് എയർ ഇന്ത്യ വിമാനം കാബൂളിൽ ഇറങ്ങാൻ വൈകിയതെന്നാണ് സൂചന. ഇതേ സമയം തന്നെ എമിറേറ്റ്സ് വിമാനത്തിനും ലാൻഡിങ്ങിന് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. റൺവേയിൽ മറ്റൊരു വിമാനമുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നു.
പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് സർക്കാർ അറിയിച്ചു. അഫ്ഗാനിസ്താനുമായുണ്ടാക്കിയ എയർ ബബിൾ കരാർ പ്രകാരമാണ് എയർ ഇന്ത്യ കാബൂളിലേക്ക് സർവീസ് നടത്തുന്നത്. അതേസമയം, അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിന് പൂർണ്ണ സഹകരണമുണ്ടാവുമെന്ന് എയർ ഇന്ത്യ പൈലറ്റുമാരുടെ സംഘടനയും അറിയിച്ചു. നിലവിൽ എയർ ഇന്ത്യ മാത്രമാണ് കാബൂളിലേക്ക് ഇന്ത്യയിൽ നിന്നും സർവീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.