ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലെ വൻതോൽവിക്കു പിന്നാലെ മധ്യപ്രദേശില്‍ പി.സി.സി അധ്യക്ഷനെ മാറ്റി കോണ്‍ഗ്രസ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെ മാറ്റി ഒ.ബി.സി നേതാവ് ജിത്തു പട്‌വാരിയെ പുതിയ പി.സി.സി അധ്യക്ഷനായി നിയമിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 230 അംഗ നിയമസഭയിൽ 66 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. ബി.ജെ.പി 163 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തി. തെരഞ്ഞെടുപ്പില്‍ റാവു മണ്ഡലത്തില്‍നിന്ന് പട്‌വാരി ഇത്തവണ ജനവിധി തേടിയെങ്കിലും ബി.ജെ.പിയുടെ മധു വര്‍മയോട് 35,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടിരുന്നു.
50 ശതമാനം ഒ.ബി.സി വോട്ടർമാരുള്ള സംസ്ഥാനത്ത്, ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പട്‌വാരിയുടെ നേതൃത്വത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഉമങ് സിംഘാറിനെ മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായും തെരഞ്ഞെടുത്തു.
അതേസമയം, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഛത്തിസ്ഗഢ് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ദീപക് ബൈജ് തന്നെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.