ഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി ഇല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ കഴിയാത്തതിൽ അദ്ദേഹം ബി.ജെ.പിയെ വിമർശിച്ചു. പാർട്ടിക്കുള്ളിലെ ഭിന്നതയെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതൃപ്തി ബി.ജെ.പിയിലാണെന്നും ഇതുമൂലം പ്രധാന സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളെ തെരഞ്ഞെടുക്കാൻ അവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഇത് ചോദ്യം ചെയ്യുന്നില്ലെന്നും സംസ്ഥാനത്തോ രാജ്യത്തോ തെരഞ്ഞെടുപ്പ് നടന്ന് അഞ്ചോ ആറോ മാസമായിട്ടും പ്രതിപക്ഷ നേതാവിനെ നിയമിക്കാത്തത് പതിവുള്ള കാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കാൻ മന്ത്രിമാരെ അതത് ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്നും 75 ശതമാനം പ്രവർത്തകരിൽ നിന്നും നിയമസഭാംഗങ്ങളിൽ നിന്നും പ്രാദേശിക നേതാക്കളിൽ നിന്നും അഭിപ്രായം ശേഖരിച്ചിട്ടുണ്ടും ശിവകുമാർ പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള നേതാക്കൾ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വരൾചയെ കുറിച്ച് പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പഠനം നടത്തട്ടെയന്നും റിപ്പോർട്ട് സമർപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിമാരായ എൻ.ചെലുവരായസ്വാമിയും കൃഷ്ണ ബൈരഗൗഡയും പഠനത്തിന് ശേഷം 200 ഓളം താലൂക്കുകളെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.