മുംബൈ: മഹാരാഷ്ട്രയിൽ ശത്രു മിത്രവും മിത്രം ശത്രുവുമായി മാറുന്ന രാഷ്ട്രീയ കാലമാണിത്. ദിവസങ്ങൾക്ക് മുമ്പ്, നാന്ദഡിൽ പ്രചാരണത്തിനെത്തിയ അമിത് ഷായുടെ വേദി ഇതിന് നേർസാക്ഷ്യമാണ്. കോൺഗ്രസുകാരനായിരുന്ന അശോക് ചവാനും, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിയ സിറ്റിങ് ബി.ജെ.പി എം.പി പ്രതാപ് പാട്ടീലും വേദി പങ്കിട്ടു.
പ്രതാപ് പാട്ടീലിനുവേണ്ടി വോട്ടുതേടുകയാണ് ചവാൻ. പ്രതാപ് പാട്ടീൽ 2019ൽ ശിവസേനയിൽ നിന്നും ബി.ജെ.പിയിലെത്തിയതാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചവാൻ ബി.ജെ.പിയിൽ ചേർന്ന് രാജ്യസഭാംഗമായത്. ആദർശ് ഫ്ലാറ്റ് കുംഭകോണ കേസ് ഉയർത്തി ചവാനെതിരെ കൂടുതൽ പ്രചാരണം നടത്തിയത് ബി.ജെ.പിയാണ്.
2019ൽ തന്റെ മകൻ പാർഥ പവാറിനെ മാവലിൽ തോൽപിച്ച ശിവസേന സ്ഥാനാർഥി ശ്രീരംഗ് ബർണേക്കുവേണ്ടി അജിത് പവാറും വോട്ടുതേടുന്നു. മാവലിൽ ഏക്നാഥ് ഷിൻഡെ പക്ഷ സ്ഥാനാർഥിയാണ് ബർണേ. ശിവസേനക്കാരനായിരുന്ന മറാത്തി നടൻ അമോൽ കോലെയെ 2019ൽ എൻ.സി.പിയിൽ കൊണ്ടുവന്ന് ഷിരൂരിൽ മത്സരിപ്പിച്ച് ജയിപ്പിച്ചത് അജിത്താണ്. ശിവസേനയിലെ ശിവാജിറാവു അദ്ധൽറാവു പാട്ടീലിനെതിരെയാണ് അമോൽ കോലെയെ അന്ന് കൊണ്ടുവന്നത്. ഇന്ന് അമോൽ കോലെ പവാറിനൊപ്പമാണ്. അമോൽ കോലെയെ തോൽപിക്കാൻ ശിവാജിറാവു അദ്ധൽറാവു പാട്ടീലിനെയാണ് അജിത് രംഗത്തിറക്കിയത്.
ശിവസേനയിൽ മിത്രങ്ങളായിരുന്ന അനിൽ ദേശായിയും സിറ്റിങ് എം.പി രാഹുൽ ശെവാലെയും തമ്മിലാണ് മുംബൈ സൗത്ത്-സെൻട്രലിൽ പോര്. അനിൽ ഉദ്ധവ് പക്ഷ സ്ഥാനാർഥിയാണ്. 2014ൽ ശെവാലെ പരാജയപ്പെടുത്തിയ കോൺഗ്രസിലെ ഏക്നാഥ് ഗെയിക്വാദിന്റെ മകൾ വർഷ ഗെയിക്വാദിന്റെ പിന്തുണ തേടിയിരിക്കുകയാണ് അനിൽ.
പവാറിന്റെ കുടുംബ തട്ടകമായ ബാരാമതിയിൽ നാത്തൂന്മാർ തമ്മിലാണ് പോര്. സിറ്റിങ് എം.പിയും പവാർ പുത്രിയുമായ സുപ്രിയ സുലെക്കെതിരെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.