ന്യൂഡൽഹി: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തത വേണമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ.'ഒരു ഉന്നതല പൊലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്? എന്തായിരുന്നു അതിന്റെ പശ്ചാത്തലം? ഇതിനെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. ഇത് കൃത്യമായി അന്വേഷിക്കണം. എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്ന് വ്യക്തമാകണം' എന്ന് ഡി. രാജ പറഞ്ഞു. സി.പി.ഐ ഈ വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും സംസ്ഥാന നേതൃത്വത്തിൽ നിന്ന് റിപ്പോർട്ട് തേടിയതായും ഡി. രാജ വ്യക്തമാക്കി.
ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബളെയുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ചാണ് ഡി. രാജ രംഗത്തെത്തിയത്. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക സി.പി.ഐ ദേശീയ നേതൃത്വത്തിനുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി. രാജ ആവശ്യപ്പെട്ടു. സി.പി.ഐക്ക് അതിന്റേതായ ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ വിഷയങ്ങളിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇങ്ങനെ പോയാൽ പോരെന്നും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്നങ്ങൾ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.