മറാത്തക്കാർക്ക് സംവരണത്തിനായി പുതിയ നിയമം; ഓർഡിനൻസിെൻറ കരട് പുറത്തുവിട്ടു, സമരം അവസാനിച്ചു

മുംബൈ: ഒടുവിൽ മറാത്ത സമരം അവസാനിച്ചു. സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ട സാഹചര്യത്തിലാണ് ഏറെനാളായി തുടരുന്ന സമരം അവസാനിപ്പിച്ചത്. സമരം അവസാനിപ്പിക്കുന്നതായി മറാത്താ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പറഞ്ഞു. മറാത്തക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു. ഇതോടെ, നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി.

ബി.ജെ.പി നേതൃത്വത്തിലുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചത് മറാത്തകളുടെ സമരമാണ്. സംവരണം വേണമെന്നത് മറാത്ത സമുദായത്തിെൻറ ദീർഘകാലമായുള്ള ആവശ്യമാണ്. സംവരണം നൽകുന്നതിന് സർക്കാരുകൾ മുൻപും നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല.

2016 ലാണ് മറാത്ത സംവരണ പ്രശ്നം വീണ്ടും തലപൊക്കിയത്. കൊപാർഡി ഗ്രാമത്തിൽ കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംഭാജി നഗറിൽ മറാത്തികൾ വൻ റാലി സംഘടിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ചു നടത്തിയ മൗനറാലി ഏവരുടെ ശ്രദ്ധപിടിച്ചുപറ്റി. തുടർന്ന്, നേതാക്കൻമാർ വിശദമായ നിവേദനം കലക്ടർക്കു നൽകി.

കൊപാർഡി കൊലപാതകത്തിലെ കുറ്റവാളികളെ പിടികൂടുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് കർഷകർക്ക് ഉയർന്ന വേതനം ഉറപ്പുവരുത്തുക, കർഷകരുടെ കടം എഴുതിത്തള്ളുക, മറാത്ത സംവരണം ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു നിവേദനത്തിലെ നിർദേശങ്ങൾ. മറാത്ത ക്രാന്തി മോർച്ച (എം.കെ.എം) ഇതേ രീതിയിൽ വിവിധ ജില്ലകളിലായി 58 റാലികൾ സംഘടിപ്പിച്ചു. ഇതോടെ, മറാത്ത സംവരണം എന്ന ആവശ്യം വീണ്ടും ശക്തമായി. പലയിടത്തും സമരങ്ങളുമുണ്ടായി. 2018ൽ സംസ്ഥാനവ്യാപകമായി ഉയർന്ന പ്രക്ഷോഭത്തെത്തുടർന്ന് സംസ്ഥാന സർക്കാർ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - Maharashtra government comes out with draft ordinance on Manoj Jarange's demands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.